തിരുവല്ല: കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മുത്തശ്ശിയായ കോട്ടയം സി.എം.എസ് കോളേജ് കാമ്പസിൽ ഇടതുപക്ഷ ഗുണ്ടകൾ അതിക്രമിച്ച് കടന്ന് വൈദികരെ ആക്രമിച്ച നടപടിയെ ശക്തമായി അപലപിക്കുന്നതായും ക്രൈസ്തവ മാനേജ്‌മെന്റ് സ്ഥാപനങ്ങളെയും നടത്തിപ്പുകാരെയും ഇപ്രകാരം ആക്രമിക്കുന്നവർക്കെതിരെയും നിയമം കയ്യിലെടുക്കുന്നവർക്കെതിരെയും നടപടികളെടുക്കുന്നതിന് പാർട്ടി നേതൃത്വവും സർക്കാരും തയ്യാറാകണമെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടായിട്ടുപോലും കാമ്പസിൽ അതിക്രമിച്ച് കടന്ന രാഷ്ട്രീയ ഗുണ്ടകളും അക്രമം തടയുന്നതിൽ പരാജയപ്പെട്ട പോലീസും അരാജകത്വത്തിന് വഴിയൊരുക്കുകയാണ്. കേരളത്തിനകത്തും പുറത്തും ക്രൈസ്തവ സമൂഹത്തിനെതിരെ നടക്കുന്ന അക്രമങ്ങളെ ഒരുപോലെ എതിർക്കുവാനും ഇല്ലാതാക്കുവാനും കഴിയുന്നില്ലെങ്കിൽ അത് അവസരവാദപരമായി കാണേണ്ടി വരുമെന്നും അത്തരം നടപടികൾ ഒഴിവാക്കി നിഷ്പക്ഷത തെളിയിക്കുവാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകണമെന്നും കെ.സി.സി. പ്രസിഡന്റ് അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



