പത്തനംതിട്ട – ജില്ലയിൽ കെഎസ്ആർടിസി സ്മാർട്ട് കാർഡിന് വൻ സ്വീകാര്യത. ആറു ഡിപ്പോകളിലും അനുവദിച്ച സ്മാർട്ട് കാർഡുകളിൽ 80 ശതമാനവും യാത്രക്കാർ സ്വന്തമാക്കി. തിരുവല്ലയിലും അടൂരും അനുവദിച്ച 1000 വീതം കാർഡുകളും വിറ്റു. പത്തനംതിട്ട-610, പന്തളം-550, റാന്നി-480, മല്ലപ്പള്ളി-680, കോന്നി-419 ഉം കാർഡുകൾ ഒരാഴ്ചയ്ക്കുള്ളിൽ തീർന്നു.
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടിക്കറ്റ് എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ട്രാവൽ കാർഡിലൂടെ കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ എല്ലാത്തരം ബസുകളിലും യാത്ര ചെയ്യാനാകും. കണ്ടക്ടർമാർ, അംഗീകൃത ഏജന്റുമാർ എന്നിവർ വഴിയും കെഎസ്ആർടിസി ഡിപ്പോയിലും കാർഡുകൾ ലഭിക്കും. 50 രൂപയാണ് ചാർജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക. പരമാവധി 3000 രൂപ വരെ ചാർജ് ചെയ്യാം. 100 രൂപയാണ് കാർഡിന് ഈടാക്കുന്നത്. ഉടമസ്ഥന്റെ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർക്കും കാർഡ് ഉപയോഗിക്കാം. ബസിൽ കയറുമ്പോൾ കണ്ടക്ടറുടെ ടിക്കറ്റ് മെഷീനിൽ കാർഡ് സൈ്വപ്പ് ചെയ്താൽ യാത്രാക്കൂലി ഓട്ടോമാറ്റിക്കായി കാർഡിൽ നിന്ന് കുറയും. ടിക്കറ്റ് മെഷീനിൽ കാർഡിന്റെ ബാലൻസ് അറിയാനും സാധിക്കും.

ചിത്രം: കെഎസ്ആർടിസി –
പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ റോയി ജേക്കബ് സ്മാർട്ട് കാർഡ് കണ്ടക്റ്റർക്ക് കൈമാറുന്നു


