കരാമയിലെ ആനിമോൾ ഗിൽഡയുടെ കൊലപാതകം : സുഹൃത്ത് അബിൻലാൽ മോഹൻലാൽ നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ എയർപോർട്ടിലെ എഐ കാമറയിൽ കുടുങ്ങി പിടിയിലായി

Crime
Print Friendly, PDF & Email

ദുബായ്: കരാമയിൽ തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26)യെ കൊലപ്പെടുത്തിയത് സുഹൃത്തായ അബുദാബിയിലെ സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി അബിന്‍ ലാല്‍ മോഹന്‍ലാല്‍(28). സംഭവശേഷം നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ആധുനിക സാങ്കേതിക വിദ്യ (എ.ഐ) പ്രവര്‍ത്തിക്കുന്ന ക്യാമറ ഉപയോഗിച്ച് തിരിച്ചറിഞ്ഞാണ് പൊലീസ് പിടികൂടിയത്.

ദുബായിലെ കരാമയില്‍ നാലാംതീയതി വൈകിട്ട് നാലിനാണ് കൊലപാതകം നടന്നത്. മത്സ്യ മാര്‍ക്കറ്റിന് പിന്‍വശത്തെ കെട്ടിടത്തിലെ ഫ്‌ളാറ്റില്‍ ഷെയറിംഗ് മുറിയിലായിരുന്നു ആനിമോള്‍ കൂട്ടുകാര്‍ക്ക് ഒപ്പം താമസിച്ചിരുന്നത്. അബുദാബിയില്‍ നിന്ന് ആനിമോളെ കാണാന്‍ എല്ലാ ഞായറാഴ്ചയും അബിന്‍ ലാല്‍ ഇവിടെ വരാറുണ്ടായിരുന്നു. സംഭവ ദിവസം കൂട്ടുകാരുടെ കൂടെ വൈകുന്നേരം ചായ കുടിച്ച ഇരുവരും ബാല്‍ക്കണിയില്‍ വച്ച് വഴക്കുണ്ടാവുകയും പെട്ടെന്ന് ആനിമോളെയും കൂട്ടി അബിന്‍ലാല്‍ മുറിയിലേക്ക് കയറുകയും വാതിലടക്കുകയും ചെയ്തു.

തുടര്‍ന്ന് ആനിമോളുടെ നിലവിളി കേട്ട് മറ്റുള്ളവര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും അബിന്‍ ലാല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി. കത്തിക്കുത്തേറ്റ് ചോരവാര്‍ന്ന് പിടയുന്ന ആനിമോളെയാണ് കൂട്ടുകാര്‍ കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയും അബിന്‍ ലാലിന്റെ ഫോട്ടോ കൈമാറുകയും ചെയ്തു. തുടര്‍ന്നായിരുന്നു ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പിന്നീട് പൊലീസിനോട് കുറ്റം സമ്മതിച്ചു.

ദുബായിലെ ഒരു സ്വകാര്യ ഫിനാന്‍ഷ്യല്‍ കമ്പനിയില്‍ ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തില്‍ ജീവനക്കാരിയായിരുന്ന ആനിമോളെ ഒരു വര്‍ഷം മുമ്പ് അബിന്‍ലാല്‍ തന്നെയായിരുന്നു ഇവിടേയ്ക്ക് കൊണ്ടുവന്നതെന്ന് പറയുന്നു. ആനിമോളെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു അബിന്‍ലാലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ ആനിമോളുടെ വീട്ടുകാര്‍ക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നുവെന്നും മറ്റൊരാളെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും പറയുന്നു.

ഇതേ തുടര്‍ന്നുള്ള വാക്കു തര്‍ക്കമായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കേസ് അന്വേഷണം പൂര്‍ത്തിയായി. ദുബായ് പൊലീസ് മോര്‍ച്ചറിയിലുള്ള ആനിമോളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികള്‍ക്ക് സാമൂഹിക പ്രവര്‍ത്തകനായ സലാം പാപ്പിനിശ്ശേരി നേതൃത്വം നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *