അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ റമളാനിൽ മാർച്ച് 14,15,16 തീയതികളിൽ സംഘടിപ്പിക്കുന്ന ഖുർആൻ
പാരായണ മത്സരം സീസൺ -4 ന്റെ ബ്രോഷർ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹ്‌മദ് ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി ബാവഹാജിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഇസ്ലാമിക് സെന്റർ ഭാരവാഹികളായ ജനറൽ സെക്രട്ടറി ടി. ഹിദായത്തുള്ള പറപ്പൂര് ,സീനിയർ വൈസ് പ്രസിഡന്റുമാരായ യു. അബ്ദുള്ള ഫാറൂഖി, വി പി കെ അബ്‌ദുല്ലാഹ് ,കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് പൊന്നാനി, ഇന്ത്യൻ ഇസ്ലാമിക് സെന്റർ സെക്രട്ടറിമാരായ ഇസ്ഹാഖ് നദ്‌വി കോട്ടയം, ഹുസൈൻ സി കെ ,സുനീർ ബാബു, മൊയ്‌ദീൻ കുട്ടി കയ്യം എന്നിവർ സംബന്ധിച്ചു.
ഇസ്ലാമിക് സെന്റർ റിലീജിയൻസ് വിഭാഗം എല്ലാ വർഷവും സംഘടി പ്പിക്കുന്ന ഈ ഖുർആൻ വിരുന്ന് മൂന്ന് വിഭാഗങ്ങളിലായി യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരെ ഉദ്ദേശിച്ചുകൊണ്ടാണ് സംഘടിപ്പിക്കുന്നത്. 10 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള ആൺ കുട്ടികൾ, 15 വയസ്സുവരെയുള്ള പെൺകുട്ടികൾ, 19 വയസ്സിനു മുകളിലുള്ള പുരുഷന്മാർ എന്നീ കാറ്റഗറികളിലാണ് മത്സരം. മൂന്ന് വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 50,000, 30,000, 20,000 ഇന്ത്യൻ രൂപ ക്യാഷ് പ്രൈസ് സമ്മാനിക്കുന്നതാണ്.ഖുർആനോട് ആദരവും അതിന്റെ സർഗാത്മകവും മാനവികവുമായ മേഖലയിൽ സർഗ്ഗ പ്രതിഭകൾ മാറ്റുരച്ചു കൊണ്ട് വളർന്ന് വരുന്ന പുതിയ തലമുറയിലൂടെ പരന്ന ഖുർആൻ വായന സമൂഹത്തിൽ വളർത്തി എടുക്കുകയും ഇന്ത്യൻ സമൂഹത്തിൽ ഖുർആൻ ഉയർത്തി പിടിക്കുന്ന സവിശേഷ മാതൃകകൾ പകർന്ന് കൊടുക്കലുമാണ് ഇസ്‌ലാമിക് സെന്റർ ഇതിലൂടെ ലക്ഷ്യമിടുന്നത്. മാർച്ച് 16 ന് രാത്രിയാണ് ഗ്രാന്റ് ഫിനാലെ. ഗ്രാൻഡ് ഫിനാലെ യിൽ വീശിഷ്ട അതിഥയായി മത കാര്യ വിഭാഗം ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷ് മി പങ്കെടുക്കും. യുഎഇ യിലെ പ്രമുഖ മത പണ്ഡിതരാണ് വിധി കർത്താക്കൾ. ഈ സീസണിന്റെ ഏറ്റവും വലിയ പ്രത്യേകത ഏതാണ്ട് 350 ൽ പരം മത്സരാർഥികൾ മാറ്റുരക്കുന്നുവെന്നതാണ്. അബുദാബിയിലെ പ്രവാസികളായ എല്ലാ വിഭാഗം ജനങ്ങളും വളരെ ആകാംഷയോടെയും ആവേശത്തിടെയും കാത്തിരിക്കുന്ന ഈ പരിപാടി, വലിയ തോതിൽ ഖുർആനിക- മാനവിക ആശയങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാനും ഖുർആനിക സൗന്ദര്യം ജനങ്ങൾക്ക് തിരിച്ചറിയാനുള്ള ഒരു അവസരം കൂടിയാണ്. കൂടുതൽ ആളുകളിലേക്ക് ഇതിന്റെ പ്രയോജനം എത്തുന്ന തരത്തിൽ എല്ലാവരും ഇതിന്റെ പ്രചാരകർ ആകണമെന്നും ഇസ്ലാമിക് സെന്റർ ഭാരവാഹികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 02 642 4488, 050 8138707, 055 824 3574.



