പത്തനംതിട്ട: നഗരത്തിലൂടെ നമ്പർ പ്ലേറ്റ് ഇല്ലാതെ ഓടിച്ചുവന്ന രണ്ട് ബൈക്കുകൾ ട്രാഫിക് പോലീസ് പിടികൂടി പിഴയീടാക്കി. കൈ കാണിച്ച് നിർത്താതെ പോലീസിനെ വെട്ടിച്ചു പോയതിനു മൂന്നു തവണ കൊച്ചി സിറ്റി പോലീസ് പിടികൂടിയ മോട്ടോർ സൈക്കിളും ഇതിൽ ഉൾപ്പെടുന്നു. ഇതിന് 5000 രൂപ വീതം ഓരോ പ്രാവശ്യവും പിഴ അവിടെ ഈടാക്കിയിരുന്നു. ചെങ്ങന്നൂർ പെണ്ണൂക്കര ലക്ഷം വീട് കോളനി സ്വദേശി സന്തോഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. 21500 രൂപ ട്രാഫിക് പോലീസ് പിഴയിട്ടു. മോട്ടോർ വാഹനവകുപ്പും പോലീസും ചുമത്തിയ ആകെ 32500 രൂപയുടെ പിഴ ഈ ബൈക്കിനു മുമ്പ് ലഭിച്ചതായും പരിശോധനയിൽ കണ്ടെത്തി.
റാന്നി പഴവങ്ങാടി അടിച്ചിപ്പുഴ അലിമുക്ക് ആശാരിപ്പറമ്പിൽ വിമൽ വികാസിന്റെ ഉടമസ്ഥതയിലുള്ള ബൈക്കിന് 14000 രൂപ പിഴ ഈടാക്കി. നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാത്തതിനും അപകടകരമായ സഞ്ചാരത്തിനും മറ്റുമാണ് പിഴയിട്ടത്. മോട്ടോർ വാഹനവകുപ്പും പോലീസും ചുമത്തിയ ആകെ 12750 രൂപയുടെ പിഴ ഈ ബൈക്കിനുള്ളതായും കണ്ടെത്തി. നമ്പർ പ്ലേറ്റ് ഇല്ലാതെ ഓടുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ നിയമനടപടി ജില്ലയിൽ പോലീസ് തുടർന്നു വരികയാണ്. നമ്പർ പ്ലേറ്റ് ഇല്ലാതെ ഓടിയ 11 വാഹനങ്ങൾ നടപടികൾക്ക് വിധേയമാക്കിയതായി പോലീസ് പറഞ്ഞു. ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് എസ് ഐ അജി സാമൂവൽ പരിശോധനക്ക് നേതൃത്വം നൽകി. വ്യക്തമായി നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാത്തതും ഇത് ഇല്ലാതെ ഓടുന്നതുമായ വാഹനങ്ങൾ പ്രത്യേകിച്ചും, ഇതുപോലെ വിലകൂടിയ ഇനം ഇരുചക്ര വാഹനങ്ങളിൽ പായുന്ന യുവാക്കളെ നിരീക്ഷിച്ച് കർശന നടപടികൾക്ക് വിധേയമാക്കുന്നുമുണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

