അടൂർ – കുത്താൻ വന്ന കാട്ടുപന്നിയിൽ നിന്ന് രക്ഷപ്പെടാൻ കയറി നിന്ന പലക തകർന്ന് കിണറ്റിൽ വീണ വയോധിക അമ്പതടി താഴ്ചയിൽ അഞ്ചടിയോളം വെള്ളത്തിൽ കഴിച്ചു കൂട്ടിയത് ഒരു ദിവസത്തോളം. വീട്ടുകാരും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിൽ കിണറ്റിൽ നിന്ന് കേട്ട നിലവിളി ഇവരുടെ ജീവൻ രക്ഷിച്ചു.
ഏറത്ത് പരുത്തിപ്പാറ പ്ലാവിയിൽ വീട്ടിൽ ബാബുവിന്റെ ഭാര്യ എലിസബത്ത് ബാബു (58)വാണ് ഒരു ദിവസത്തോളം കിണറ്റിൽ കിടന്നത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് എലിസബത്തിനെ കാണാതായത്. വീട്ടുകാർ നടത്തിയ അന്വേഷണത്തിനിടെ ഇന്ന് ഉച്ചയ്ക്ക് 02:45 ന് അടുത്ത പുരയിടത്തിലെ കിണറ്റിൽ നിന്നും കരച്ചിൽ കേട്ട് നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ഓടി കിണറിന് മുകളിലേക്ക് കയറിതായിരുന്നു ഇവർ. മുകളിൽ നിരത്തിയിരുന്ന പലകകൾ ഒടിഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നു.
ഇതറിയാതെ വീട്ടുകാരും നാട്ടുകാരും ഇവർക്ക് വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെയാണ് കിണറിൽ നിന്ന് കണ്ടെത്തിയത്. ആഴമുള്ള കിണറ്റിൽ നിന്നും ഇവരെ രക്ഷപെടുത്താൻ നാട്ടുകാർ നടത്തിയ ശ്രമം വിഫലമായി. തുടർന്ന് ഫയർ ഫോഴ്‌സിന്റെ സഹായം തേടി. സ്‌റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി. ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ അജികുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അഭിലാഷ് എന്നിവർ കിണറ്റിലിറങ്ങി എലിസബത്തിനെ വലയും വടവും ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
ഒരു ദിവസത്തോളം വെള്ളത്തിൽ കിടന്നതിനാൽ അവശയായ എലിസബത്തിനെ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരായ അജികുമാറും, അഭിലാഷും ചേർന്ന് പരുക്കുകൾ ഗുരുതരമാകാത്ത വിധം പുറത്തെത്തിച്ച് അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ എം വേണു, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അനൂപ് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ലിജികുമാർ, ദിനൂപ്, കൃഷ്ണകുമാർ, ദീപേഷ്, പ്രദീപ്, രഞ്ജിത്ത്, റെജികുമാർ, രാജേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി
What do you feel about this post?
Like
Love
Happy
Haha
Sad

