ശബരിമല: മണ്ഡകാലം ആരംഭിച്ചതിന് ശേഷം ദര്‍ശനത്തിന് വന്ന അയ്യപ്പന്മാരുടെ എണ്ണത്തില്‍ വന്‍ വർദ്ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ലക്ഷത്തില്‍ അധികം അയ്യപ്പന്മാരാണ് ഈ സീസണില്‍ ശബരിമലയില്‍ എത്തിയത്. വൃശ്ചികം ഒന്നിന് മണ്ഡലകാലം ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോള്‍ 3,17,923 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. കഴിഞ്ഞ വര്‍ഷം അഞ്ച് ദിവസം പിന്നിടുമ്പോള്‍ രണ്ട് ലക്ഷത്തോളമായിരുന്നു ശബരിമലയില്‍ എത്തിയ ആകെ അയ്യപ്പന്മാരുടെ എണ്ണം.
അയ്യപ്പന്മാരുടെ എണ്ണം വർദ്ധിച്ചതിനനുസരിച്ച് വരുമാനത്തിലും ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ച് ദിവസം പിന്നിടുമ്പോള്‍ ലഭിച്ച വരുമാനത്തില്‍ നിന്ന് അഞ്ച് കോടിയോളം രൂപയുടെ അധിക വരുമാനം ലഭിച്ചുവെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അനൗദ്യോഗിക കണക്ക്.
കഴിഞ്ഞ വര്‍ഷം നട തുറന്ന ആദ്യ ദിവസം 14,327 പേര്‍ ദര്‍ശനം നടത്തിയപ്പോള്‍ ഇത്തവണയത് 30,687 ആയി ഉയര്‍ന്നു. വൃശ്ചികം ഒന്നിന് 48,796 പേരും രണ്ടിന് 47,102 പേരും മൂന്നിന് 37,848 പേരുമാണ് കഴിഞ്ഞ വര്‍ഷം ദര്‍ശനം നടത്തിയത്. ഇത്തവണ ഈ എണ്ണത്തില്‍ സാരമായ വര്‍ധനയാണ് ഉണ്ടായത്. വൃശ്ചികം ഒന്നിന് 72,656 പേരും രണ്ടിന് 67,272 പേരും മൂന്നിന് 75,959 പേരും നാലിന് 64,489 പേരും ബുധന്‍ പകല്‍ രണ്ട് വരെ 37,552 പേരും ഉള്‍പ്പെടെ 3,17,923 തീര്‍ഥാടകരാണ് ഈ മണ്ഡലകാലത്ത് ദര്‍ശനത്തിനെത്തിയത്.
കഴിഞ്ഞ തവണ വൃശ്ചികം ഒന്നുമുതല്‍ എട്ട് ദിവസത്തിലാണ് 4,60,184 തീര്‍ഥാടകര്‍ എത്തിയത്. എന്നാല്‍ ഇത്തവണ അഞ്ച് ദിവസത്തില്‍ തീര്‍ഥാടകരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു. ഇതില്‍ പത്ത് ശതമാനത്തോളം മാത്രമാണ് സ്‌പോട്ട് ബുക്കിങ്ങിലൂടെ എത്തിയത്. തീര്‍ഥാടകരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചെങ്കിലും വെര്‍ച്വല്‍ ക്യൂ കാര്യക്ഷമമായതും നട തുറന്നിരിക്കുന്ന സമയം രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യപ്പിച്ചതും പതിനെട്ടാം പടി കയറ്റുന്നതിലെ വേഗതയും തിരക്ക് ഒഴിവാക്കി ദര്‍ശനം സുഗമമാക്കി.


