പത്തനംതിട്ട: സേവനം നൽകുന്നതിൽ വീഴ്ച വരുത്തിയ ഇൻഷുറൻസ് കമ്പനി 52,310 രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. നന്നുവക്കാട് ജീസസ് നഗർ മേലേക്കൂറ്റ് പി.കെ. ജേക്കബ് നൽകിയ ഹർജി അനുവദിച്ചു കൊണ്ട് ടാറ്റ എഐജി ലൈഫ് ഇൻഷുറൻസ് കമ്പനി പത്തനംതിട്ട മാനേജർക്ക് എതിരേയാണ് ഉത്തരവ്. ജേക്കബിന്റെ ഭാര്യ മിനി മരണമടഞ്ഞതിനെ തുടർന്ന് കമ്പനി നൽകിയ നഷ്ടപരിഹാരത്തിൽ നിന്ന് ഒരു തവണത്തെ പ്രീമിയം തുകയായ 44,851 രൂപ കുറവു ചെയ്തുവെന്ന് കാട്ടിയാണ് ജേക്കബ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.
2020 ഡിസംബർ 14 ന് രാവിലെ ആറരയോടെയാണ് മിനി മരിച്ചത്. അതേ ദിവസം തന്നെയായിരുന്നു ഇൻഷുറൻസ് പോളിസി പുതുക്കേണ്ട കാലാവധി തുടങ്ങിയതും. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് കമ്പനി നഷ്ടപരിഹാരത്തുകയിൽ നിന്ന് ഒരു പ്രീമിയത്തിന്റെ പണം കുറവു ചെയ്തതെന്ന് ഹാജരായ അഭിഭാഷകൻ വാദിച്ചു. ഇൻഷുർ ചെയ്യപ്പെട്ട വ്യക്തി മരിച്ചാൽ പോളിസി തുകയുടെ പത്തിരട്ടിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. അതിൻ പ്രകാരം 4,48,510 രൂപ ലഭിക്കണമെന്നായിരുന്നു ജേക്കബിന്റെ വാദം. യഥാർഥ പോളിസി പ്രീമിയം 43,280 രൂപയാണെന്നും 1080 രൂപ ജി.എസ്.ടി ഒഴിവാക്കി 3,88,490 രൂപ നഷ്ടപരിഹാരം നൽകിയെന്നും കമ്പനി അവകാശപ്പെട്ടു. എന്നാൽ, പോളിസി ഉടമ മരിച്ചതിന്റെ പേരിൽ നഷ്ടപരിഹാരത്തുകയിൽ നിന്ന് ഒരു തവണത്തെ പ്രീമിയം ഈടാക്കാൻ സാധിക്കില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു. പോളിസി അടയ്ക്കാൻ 30 ദിവസത്തെ ഗ്രേസ് പീരീഡ് ഉണ്ട്.
ഇൻഷുർ ചെയ്യപ്പെട്ടയാൾ ജീവിച്ചിരുന്നെങ്കിൽ ആ സമയത്ത് പ്രീമിയം അടയ്ക്കുമായിരുന്നു. ആ നിലയ്ക്ക് ഇൻഷുറൻസ് കമ്പനിയുടെ പ്രവൃത്തിയ്ക്ക് യാതൊരു നീതീകരണവുമില്ലെന്നും സേവനത്തിൽ വീഴ്ചയുണ്ടായെന്നും കമ്മിഷൻ നിരീക്ഷിച്ചു. ജി.എസ്.ടി ഒഴിച്ചുള്ള ഒരു തവണത്തെ പ്രീമിയം തുകയായ 44310 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും കോടതി ചെലവിനത്തിൽ 3000 രൂപയും ചേർത്ത് 52310 രൂപ 30 ദിവസത്തിനകം ഹർജിക്കാരനായ പി.കെ. ജേക്കബിന് നൽകാൻ കമ്മിഷൻ പ്രസിഡന്റ് ജോർജ് ബേബി, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ഉത്തരവിട്ടു.
What do you feel about this post?
Like
Love
Happy
Haha
Sad

