ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് ചെയ്തുവെന്ന് ധരിപ്പിച്ചു സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നത് രാജ്യത്തിന് വലിയ തലവേദനയാകുന്ന പശ്ചാത്തലത്തിലാണ് ഒടുവിൽ പ്രധാനമന്ത്രി നേരിട്ട് ഇതിനെതിരെ രംഗത്തെത്തുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിരിക്കുന്നത്.
ഇന്ത്യയിൽ ഒരു അന്വേഷണ ഏജൻസിക്കും ഡിജിറ്റൽ രീതിയിൽ അറസ്റ്റ് ചെയ്യാനാവില്ലെന്നും അത്തരം കോളുകൾ വരുമ്ബോൾ ഒരു വ്യക്തിഗത വിവരവും കൈമാറരുതെന്നും പ്രധാനമന്ത്രി നിർദേശിച്ചു. മൻ കി ബാത്തിന്റെ 115-ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ ഒരാൾ തട്ടിപ്പ് നടത്തുന്ന ദൃശ്യവുമായാണ് മൻ കി ബാത്തിൽ ഡിജിറ്റൽ അറസ്റ്റിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയത്.
പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ..
‘ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ, വിളിക്കുന്നവർ, ചിലപ്പോൾ പൊലീസ്, ചിലപ്പോൾ സിബിഐ, ചിലപ്പോൾ നർക്കോട്ടിക്‌സ്, ചിലപ്പോൾ ആർബിഐ തുടങ്ങിയ വിവിധ ലേബലുകൾ പ്രയോഗിക്കും. വ്യാജ ഉദ്യോഗസ്ഥർ ചമഞ്ഞ് സംസാരിക്കും. വളരെ ആത്മവിശ്വാസത്തോടെ അത് അവതരിപ്പിക്കുകയും ചെയ്യും. ഇത് തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ‘മൻ കി ബാത്ത്’ ശ്രോതാക്കളിൽ പലരും എന്നോട് പറഞ്ഞിരുന്നു. ഈ തട്ടിപ്പ് സംഘം എങ്ങനെ പ്രവർത്തിക്കുന്നു എന്നു ഞാൻ നിങ്ങളോട് പറഞ്ഞു തരാം, ഒപ്പം ഈ അപകടകരമായ ചതിക്കുഴി എന്താണെന്നും ഇതിനെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്. മറ്റുള്ളവരെ മനസ്സിലാക്കിക്കുന്നതും അതുപോലെതന്നെ പ്രധാനമാണ്.
കോൾ വന്നയുടൻ, സംയമനം പാലിക്കുക. പരിഭ്രാന്തരാകരുത്, ശാന്തത പാലിക്കുക, തിടുക്കത്തിൽ ഒരു നടപടിയും എടുക്കരുത്, നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആർക്കും നൽകരുത്, സാധ്യമെങ്കിൽ സ്‌ക്രീൻഷോട്ട് എടുത്തു റെക്കാർഡിങ് നടത്തുക. ഇതിനുശേഷം രണ്ടാംഘട്ടം വരുന്നു, ഒരു സർക്കാർ ഏജൻസിയും ഫോണിലൂടെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തുകയോ വീഡിയോ കോളുകൾ വഴി അന്വേഷണം നടത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. നിങ്ങൾക്ക് ഭയം തോന്നുന്നുവെങ്കിൽ, എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കുക. ആദ്യഘട്ടം, രണ്ടാംഘട്ടം കഴിഞ്ഞു. ഇനി ഞാൻ മൂന്നാംഘട്ടം പറയാം; നടപടി സ്വീകരിക്കുക. നാഷണൽ സൈബർ ഹെൽപ്ലൈൻ 1930 ഡയൽ ചെയ്യുക, https://cybercrime.gov.inൽ റിപ്പോർട്ട് ചെയ്യുക, കുടുംബത്തെയും പൊലീസിനെയും അറിയിക്കുക, തെളിവുകൾ സൂക്ഷിക്കുക. ‘നിൽക്കൂ’, ‘ചിന്തിക്കൂ’, ‘നടപടി’ സ്വീകരിക്കൂ, ഈ മൂന്നു ഘട്ടങ്ങൾ നിങ്ങളുടെ ഡിജിറ്റൽ സുരക്ഷയുടെ സംരക്ഷകനാകും.


