ക്രിപ്‌റ്റോ കറൻസി വാഗ്ദാനം ചെയ്ത് ആറരലക്ഷം തട്ടിയ തമിഴ്‌നാട്ടുകാരൻ നവീനെ തൂക്കി അകത്തിട്ട് തോപ്പുംപടി പോലീസ്

Crime Eranakulam
Print Friendly, PDF & Email

കൊച്ചി: ക്രിപ്‌റ്റോ കറൻസി വാഗ്ദാനം 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. തോപ്പുംപടി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തമിഴ്‌നാട് ചെന്നൈ സ്വദേശി എംജിആർ നഗർ ജീവാനന്ദം സ്ട്രീറ്റിൽ നവീനാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തട്ടിപ്പിൽ വിശ്വാസ്യത ഉറപ്പിക്കാൻ നേരിട്ട് എത്തിയതാണ് നവീന് വിനയായത്.

ടെലഗ്രാം വഴി പരിചയപ്പെട്ട് യുഎസ്ഡിറ്റിപിടിപി എന്ന ഗ്രൂപ്പിൽ ക്രിപ്‌റ്റോ കറൻസി വിൽക്കാനുണ്ട് എന്ന് കാണിച്ച് പരസ്യം ഇട്ടാണ് തട്ടിപ്പിന്റെ തുടക്കം. ഇതിൽ ആകൃഷ്ടനായ പരാതിക്കാരനുമായി വാട്‌സ്ആപ്പും മൊബൈൽ ഫോണും വഴി പ്രതികൾ ബന്ധപ്പെട്ടു. ആഴ്ചകളോളം സംസാരിച്ചു വിശ്വാസം പിടിച്ചു പറ്റിയതിനു ശേഷം പ്രതികൾ അക്കൗണ്ട് നമ്പറുകൾ അയച്ചു കൊടുത്തു. പണം അതിലേക്ക് ഇടാൻ പറഞ്ഞു.

കൂടുതൽ വിശ്വാസം ലഭിക്കുന്നതിനായി ചെന്നൈയിൽ നിന്നും അയച്ച നവീൻ എന്ന ജീവനക്കാരനാണ് പിടിയിലായത്. കൊച്ചിയിലേക്ക് ബസ് കിട്ടാതെ വന്നതിനെ തുടർന്ന് നെടുമ്പാശേരിയിലേക്ക് ഫ്‌ളൈറ്റ് ബുക്ക് ചെയ്താണ് നവീനെ അയച്ചത്. നവീൻ ഒക്‌ടോബർ ഒന്നിന് കൊച്ചിയിൽ എത്തുകയും പരാതിക്കാരനുമായി സംസാരിക്കുകയും ചെയ്തു.

ചെന്നൈയിലുള്ള ആളുടെ സഹോദരനാണെന്നാണ് നവീൻ പറഞ്ഞത്. പണം അവർ തന്ന അക്കൗണ്ടിലേക്ക് ധൈര്യമായി ഇട്ടു കൊള്ളാനും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരൻ ആറര ലക്ഷം രൂപ ഓൺലൈനായി അടച്ചു. ഒരു മണിക്കൂറിനകം ക്രിപ്‌റ്റോ കറൻസി ലഭിക്കുമെന്നും പറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞും പണം ലഭിക്കാത്തതിനെ തുടർന്ന് പ്രതികളെ ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സംശയം തോന്നിയ പരാതിക്കാരൻ നവീനെ കൂടുതൽ ചോദ്യം ചെയ്തു. തോപ്പുംപടി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് നവീനെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി എസിപി പി.ബി. കിരണിന്റെ നിർദ്ദേശാനുസരണം തോപ്പുംപടി പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ സി.ടി. സഞ്ജയ്, എസ്‌ഐ ഷാബി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഉണ്ണി,ദിലീപ്, എ എസ് ഐ രൂപേഷ്,വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്‌

Leave a Reply

Your email address will not be published. Required fields are marked *