സീതത്തോട്: പത്തനംതിട്ട ജില്ലയുടെ സമാന്തര വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 40 വർഷമായി സജീവ സാന്നിധ്യമായ ശ്രീ തങ്കച്ചൻ മണ്ണൂരിന് കെയർ പ്രവാസി അസോസിയേഷൻറെ (യുഎഇ) ഗുരു ശ്രേഷ്ഠ പുരസ്കാരം . മലയോര മേഖലയിൽ സമാന്തര വിദ്യാഭ്യാസ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ ഭാരവാഹികളായ ഡോ. മനു കുളത്തുങ്കൽ, നോബിൾ കരോട്ടുപാറ, നൗഷാദ് ഹനീഫ, രതീഷ് കൊച്ചുവീട്ടിൽ, ഷാജി കൂത്താടിപറമ്പിൽ, ഡേവിഡ് ജോർജ്, അനു സോജു എന്നിവർ പറഞ്ഞു.
പാരലൽ കോളേജ് അധ്യാപകനായി 1983-ൽ തുടക്കം. പിന്നീട് സ്വന്തമായി സ്ഥാപനം ആരംഭിക്കുകയും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് വിജ്ഞാനം പകർന്നു നൽകുകയും ചെയ്തു. ചിറ്റാർ സീതത്തോട് പഞ്ചായത്തുകളിലെ സമാന്തര മേഖലയിൽ ആദ്യമായി പ്രീഡിഗ്രി വിദ്യാഭ്യാസം ആരംഭിച്ചത് അദ്ദേഹമാണ്. ഇംഗ്ലീഷ് ,ഹിന്ദി വിഷയങ്ങളാണ് പ്രധാനമായും പഠിപ്പിക്കുന്നത്.
റെഗുലർ പഠനത്തിന് സീറ്റ് കിട്ടാതിരുന്ന നിരവധി വിദ്യാർത്ഥികളുടെ സ്വപ്നം സാക്ഷാത്കരിച്ചു. സമാന്തര പഠന സ്ഥാപനങ്ങളുടെ നിലനിൽപ്പ് പ്രതിസന്ധിയിലായ കാലഘട്ടത്തിലും ലാഭേച്ച കൂടാതെ സ്ഥാപനം നടത്തിക്കൊണ്ടു പോകുവാൻ തുനിഞ്ഞത് അർപ്പണബോധത്തിന്റെ ഉത്തമ മാതൃകയാണ്.കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള പ്രതിസന്ധികൾ വേട്ടയാടിയപ്പോഴും പതറാതെ മുന്നോട്ടു നീങ്ങി.തൊണ്ണൂറുകളുടെ മധ്യത്തിൽ സർക്കാർ ഉദ്യോഗത്തിന് സാധ്യത തെളിവെങ്കിലും വേണ്ടെന്നുവച്ച് സമാന്തര വിദ്യാഭ്യാസ മേഖലയിൽ തുടർന്നു.
നിതാന്ത പരിശ്രമത്തിലൂടെ ജീവിത വിജയത്തിൻറെ പൊള്ളുന്ന കഥകൾ ഏറെയുണ്ടെങ്കിലും അധ്യാപക ജീവിതത്തിലെ 41 ആം വർഷവും അധ്യാപന രംഗത്ത് തുടരുന്നു.
വിദ്യാഭ്യാസത്തിന്റെ മഹത്വം സ്വജീവിതത്തിലൂടെ തിരിച്ചറിഞ്ഞതുകൊണ്ടാവണം തങ്കച്ചൻ സാർ എന്ന ജനകീയനായ അധ്യാപകൻ വിശ്രമമില്ലാതെ ഇന്നും സമാന്തര വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി പ്രയത്നിക്കുന്നത്.
ഒക്ടോബർ ആറിന് യുഎഇയിലെ അജ്മാൻ റാഡിസൺ ബ്ലൂ കോംപ്ലക്സിൽ വച്ച് നടക്കുന്ന “ചിറ്റാറോണം 2024 ” പരിപാടിയോടനുബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ .ബി ഗണേഷ് കുമാർ അവാർഡ് സമ്മാനിക്കും.
What do you feel about this post?
Like
Love
Happy
Haha
Sad

