അടൂർ – മുന്തിയ ഇനം നായകളെ വളർത്തുന്നത് ഇന്നത്തെ സമൂഹത്തിന്റെ സ്റ്റാറ്റസ് സിംബലാണ്. വളർത്തുന്നത് പോലെ അതിനൊരസുഖം വന്നാലും നോക്കണം. മനുഷ്യനെക്കാൾ നന്നായി നായയെ വളർത്തുന്നവരാണ് പലരും. എന്നാൽ, എത്ര മുന്തിയ ഇനം നായയാണെങ്കിലും മാറാരോഗം വന്നാൽ അതിനെ ഉപേക്ഷിക്കുന്ന പ്രവണതയും ചിലർക്കുണ്ട്. അത്തരമൊരു സംഭവമാണ് ഇന്ന് മുണ്ടപ്പള്ളി ജങ്ഷനിൽ നടന്നത്.
ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയെ ആരോ ഇവിടെ കടത്തിണ്ണയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പട്ടിയുടെ കഴുത്തിലെ മുറിവിൽ പുഴുവരിക്കുന്ന നിലയിലായിരുന്നു. ദയനീയ അവസ്ഥയിലാണ് നായയുള്ളത്. നായ കടിക്കുമെന്ന ഭീതിയിൽ പലരും അടുക്കാൻ മടിച്ചു. എന്നാൽ, മാങ്കൂട്ടത്തിൽ സ്റ്റോഴ്സിലെ ജീവനക്കാരി സധൈര്യം നായയുടെ അടുത്ത് ചെന്ന് കഴുത്തിലെ മുറിവിലെ പുഴുക്കളെ നീക്കം ചെയ്തു. വിവരം മൃഗസംരക്ഷണ വകുപ്പ് അധികൃതരെ അറിയിച്ചിട്ടും ആരും എത്തിയില്ല. നായക്ക് തുണയായി ആ ജീവനക്കാരി എങ്കിലും എത്തിയതിനാൽ അത് മരിച്ചുപോകില്ലന്ന് കരുതാം.


