കുവൈത്തിലെ മംഗഫിൽ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തം ദാരുണവും അത്യന്തം വേദനാജനകവുമായ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ദുരന്തത്തിൽ മരണമടഞ്ഞ പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ് നായരു(23)ടെ വസതി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. അഞ്ചു പേരാണ് ദുരന്തത്തിൽ മരിച്ചത്. സഹിക്കാൻ കഴിയാത്ത, അതിതീവ്രമായ ദുഖത്തിലൂടെയാണ് ഓരോ കുടുംബവും കടന്നു പോകുന്നത്. ഇത് സംബന്ധിച്ചു മുഖ്യമന്ത്രി കേന്ദ്രമന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ അഭ്യർഥിച്ചിട്ടുണ്ട്. അടിയന്തിരസഹായത്തിനായി, മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ഇന്റർനാഷണൽ കോണ്ടാക്ട് നമ്പർ, നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്‌ക് എന്നിവ ആരംഭിച്ചിട്ടുണ്ട്. തുടർനടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം എംബസി മുഖേനയും കുവൈറ്റ് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടും സാധ്യമായ എല്ലാ സഹായങ്ങളുമൊരുക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നമ്മെയെല്ലാം ദുഖത്തിലാഴ്ത്തിയ അതിദാരുണമായ സംഭവമാണ് കുവൈറ്റിലുണ്ടായതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടിയന്തര ഇടപെടലിനായി കേന്ദ്ര സർക്കാരിനോടും വിദേശകാര്യ മന്ത്രാലയത്തോടും സംസ്ഥാനസർക്കാർ അഭ്യർഥിച്ചിട്ടുണ്ടെന്നും സർക്കാർ തലത്തിലുള്ള തീരുമാനങ്ങൾ മുഖ്യമന്ത്രി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു


