പന്ത്രണ്ടുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ച് അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ്. ചിറ്റാർ വയ്യാറ്റുപുഴ മീൻകുഴി മരുതിമൂട്ടിൽ വീട്ടിൽ ലിജോ എന്ന് വിളിക്കുന്ന സാമുവൽ ജോണി (36) നെയാണ് ശിക്ഷിച്ചത്. 2022 ൽ ചിറ്റാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിചാരണ പൂർത്തിയാക്കി വിധിപറഞ്ഞത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.

2022 ഫെബ്രുവരി 13 ന് ഉച്ച കഴിഞ്ഞ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പ്രതി 12 വയകുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പള്ളി കാണിക്കാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി റബർ തോട്ടത്തിൽ വച്ച് ശരീരത്തിൽ കടന്നു പിടിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. ചൈൽഡ് ലൈനിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്ന് പോലീസ് കേസെടുത്തു. ഇപ്പോഴത്തെ ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയായ അന്നത്തെ കോന്നി ഡിവൈ.എസ്.പി കെ. ബൈജു കുമാർ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പോക്‌സോ നിയമ പ്രകാരം 10 വർഷവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം മൂന്നു വർഷവുമാണ് ശിക്ഷിച്ചത്. പിഴത്തുക പെൺകുട്ടിക്ക് നൽകണം, അടച്ചില്ലെങ്കിൽ 15 മാസം അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജെയ്‌സൺ മാത്യൂസ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *