മെഴുവേലി : കഴിഞ്ഞ 19 വർഷക്കാലം മെഴുവേലി ഗവ. ജി വി എൽ പി സ്കൂളിൽ അദ്ധ്യാപികയായിരുന്ന ശ്രീലത ടീച്ചർ സർവ്വീസിൽ നിന്നും വിരമിക്കുമ്പോൾ കടന്നുപോയ ഓരോ നിമിഷവും ജീവിതത്തോടുള്ള പോരാട്ടം ആയിരുന്നു . സ്കൂൾ ഇല്ലാത്ത ഓരോ ദിനവും ടീച്ചർക്ക് അസ്വസ്ഥതകൾ നിറഞ്ഞതായിരുന്നു.
1990 ൽ തൻറെ അദ്ധ്യാപന ജീവിതം ആരംഭിച്ച ടീച്ചർ,. ലീവ് വേക്കൻസിയിലും എംപ്ലോയ്മെൻറ് സർവ്വീസിലും തുടർന്ന് പിഎസ്‌സി സർവ്വീസിലുമായി 25 വർഷക്കാലം സേവനമനുഷ്ഠിച്ചു.1999 വരെ വളരെ സന്തോഷത്തോടെ ജീവിതം തുടർന്നുവന്ന ടീച്ചർക്ക് പിന്നീട് മുന്നോട്ടുള്ള ഓരോ നിമിഷവും ജീവിതത്തോടുള്ള പോരാട്ടമായിരുന്നു.ആ പോരാട്ടം ഇപ്പോഴും തുടരുകയാണ് . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ വൈദ്യ പരിശോധനയിൽ ആധുനിക വൈദ്യശാസ്ത്രം പോലും ഇതുവരെ ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത പ്രോഗ്രസീവ് മസ്കുലാർ ഡിസ്ട്രോഫി എന്ന അസുഖം തന്നെ ബാധിച്ചിരിക്കുന്നു എന്ന് ടീച്ചർ തിരിച്ചറിയുന്നു. ശരീരത്തിൻറെ വളർച്ച നിൽക്കുന്ന സമയം മുതലാണ് പ്രത്യക്ഷത്തിൽ ഈ രോഗം അനുഭവപ്പെടുന്നത്.
അലോപ്പതിയിൽ ഇതിനു മരുന്നുകളില്ല എന്ന തിരിച്ചറിവ് ടീച്ചറെയും കുടുംബത്തെയും ഹോമിയോപ്പതി ചികിത്സയിലേക്ക് എത്തിച്ചു . 2000 മുതൽ നെടുമങ്ങാടുള്ള ഡോക്ടർ ബിഎസ് അജിത്തിന്റെ ഹോമിയോ ക്ലിനിക്കിൽ നിന്നും ചികിത്സ തുടങ്ങി. 2019 വരെ വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ ടീച്ചർ ജോലി വളരെ സമൃദ്ധമായി ചെയ്തു. സ്വന്തം കുഞ്ഞുങ്ങളെ പൊതു വിദ്യാലയത്തിൽ ചേർത്തുകൊണ്ട് അവരെ ഉയർന്ന നിലയിലേക്ക് എത്തിക്കുന്നതിന് ടീച്ചർക്കും കുടുംബത്തിനും കഴിഞ്ഞു. ഇടയ്ക്കുണ്ടായ രണ്ടു വീഴ്ചകളും ഒരു സർജറിയും ടീച്ചർക്ക് വീൽചെയറിന്റെ സഹായം തേടേണ്ടിവന്നു. എന്നിട്ടും എല്ലാ ദിവസവും സ്കൂളിൽ പോകുന്നതിന് ടീച്ചർ തൻറെ ഇച്ഛാശക്തി ഉപയോഗിച്ചു. എല്ലാറ്റിനും പിന്തുണയായി ടീച്ചറിന്റെ ഭർത്താവും മക്കളും ഒപ്പം ചേർന്നുനിന്നു.
ഈ അസുഖം ബാധിച്ച് ഇത്രയും കാലം ജോലി ചെയ്ത ആരുംതന്നെ നമ്മുടെ സമൂഹത്തിൽ ഉണ്ടാവില്ല എന്നാണു തോന്നുന്നത് . ഒന്നുകിൽ പകരക്കാരെ വെച്ച് ജോലി ചെയ്തിട്ടുണ്ടാവാം. എന്നാൽ ടീച്ചർ അങ്ങനെ ആയിരുന്നില്ല. തന്നാൽ കഴിയുന്ന വിധത്തിൽ കുട്ടികളെ ചേർത്തുപിടിച്ച് അവർക്ക് സ്നേഹവും സാമീപ്യവും നൽകി അവരെ പഠിപ്പിച്ചു. ടീച്ചറിന്റെ മക്കൾ ഒരാൾ കേന്ദ്ര ഗവൺമെൻറ് സർവ്വീസിൽ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ എൻജിനീയറായി ജോലി ചെയ്യുന്നു. ഇളയ മകൻ ബിരുദാനന്ദ ബിരുദവും എൽഎൽബിയും എടുത്ത് ബിസിനസ് ചെയ്യുന്നു. എല്ലാറ്റിനും പൂർണ്ണ പിന്തുണ നൽകിക്കൊണ്ട് എൽ എസ് ജി ഡി യിൽ നിന്നും റിട്ടയർ ചെയ്ത ഭർത്താവ് കൂടെ നിൽക്കുന്നു. ഇപ്പോഴും ഹോമിയോപ്പതി ചികിത്സ തുടരുന്ന ടീച്ചർക്ക് ആരോഗ്യത്തോടെ റിട്ടയർമെൻറ് ലൈഫ് ആസ്വദിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
പൂർവ്വ വിദ്യാർത്ഥികളും, നാട്ടുകാരും.


