അടൂർ – പള്ളിക്കൽ തോട്ടുവ ഭാഗത്തെ കുളഞ്ഞിക്കാട്ടിൽ ഏലായിൽ എള്ളിൻ പൂമണം നിറയുന്നു. തോട്ടുവ ലാലി ഭവനം പങ്കജാക്ഷനാണ് ഒന്നര ഏക്കർ പാടത്ത് എള്ള് കൃഷി ചെയ്തിരിക്കുന്നത്. ഇളംപള്ളിൽ ഗ്രൂപ്പ് ഫാമിങ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ കൃഷി. മൂന്ന് മാസം കൊണ്ട് വിളവെടുപ്പിനൊരുങ്ങി. വരൾച്ച രൂക്ഷമായ ഇക്കാലത്ത് മുണ്ടകൻ കൃഷി പോലും നടത്താൻ മടിക്കുമ്പോഴാണ് അവർക്ക് മുന്നിൽ പുതിയ നേട്ടം പങ്കജാക്ഷൻ എള്ള് കൊയ്‌തെടുക്കുന്നത്.
നെൽകൃഷിയുടെ ഇടവേളയിലാണ് എള്ള് കൃഷി തുടങ്ങിയത്. മഴ മാറി നിന്നതിനാൽ എള്ളിൻപൂ കൊഴിഞ്ഞില്ല. എള്ളിന്റെ വിളവെടുപ്പ് കഴിഞ്ഞാൽ നെൽകൃഷി തുടങ്ങാനാണ് പദ്ധതി. പഴയ കാലത്ത് നാട്ടിൻ പുറങ്ങളിലെ വയലുകളിൽ എള്ളുകൃഷി വ്യാപകമായിരുന്നു. എള്ളെണ്ണ മലയാളിയുടെ ഭ ക്ഷ്യ വസ്തുവുമായിരുന്നു. എന്നാൽ ഇന്ന് എള്ള് കൃഷി പേരിന് പോലുമില്ലാത്ത സ്ഥിതിയായി. സാധാരണയായി മകരം, കുംഭമാസങ്ങളിലെ രാത്രിയിൽ മഞ്ഞും പകൽ സമയത്തെ കടുത്ത ചൂടുമാണ് എള്ളിന് അനുയോജ്യമായ കാലാവസ്ഥ. ഒരു കാലത്ത് മകരക്കൊയ്ത്ത് കഴിഞ്ഞ് പാടങ്ങളിൽ സുലഭമായി കൃഷി ചെയ്ത വിളയായിരുന്നെങ്കിലും വാഴയും മറ്റ് വിളകളും വന്നതോടെ ക്രമേണെ ഇല്ലാതാവുകയായിരുന്നു.
ഇന്ന് എള്ള് കൃഷി പേരിന് പോലുമില്ലാത്ത സ്ഥിതിയായി. താരതമ്യേന നടീൽ ജോലികൾക്കടക്കം ചെലവ് കുറഞ്ഞ എള്ളിന് ആയുർവേദ മാർക്കറ്റുകളിലടക്കം വലിയ ഡിമാന്റാണ്. അന്യം നിന്ന് പോകുന്ന കൃഷി തിരിച്ച് കൊണ്ടുവരിക എന്നതാണ് പങ്കജാക്ഷന്റെ ലക്ഷ്യം. നാടൻ എള്ളിന് ആവശ്യ ക്കാരേറെയാണെന്ന് കർഷകർ പറയുന്നു. എള്ള് പൂത്ത് പാകമായതോടെ ഇവ പിഴുത് ചെറിയ കറ്റകളാക്കി അടുക്കും. മുന്ന് ദിവസം കഴിയുന്നതോടെ ഇല പൊഴിയും. അതിന് ശേഷം ഇലകളഞ്ഞ് വെയിലത്തു വച്ച് ഉണക്കും.ഇതോടെ എള്ള് പൊട്ടിക്കിട്ടും.


