“ദി കേരള സ്റ്റോറി” എസ്എൻഡിപി കുടുംബയോഗങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് ഇടുക്കിയിലെ എൻഡിഎ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ

Cinema Idukki
Print Friendly, PDF & Email

ഇടുക്കി – വിവാദ സിനിമയായ “ദി കേരള സ്റ്റോറി” എസ്എന്‍ഡിപി കുടുംബയോഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഇടുക്കി എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന്‍ പറഞ്ഞു. വനിതാ സംഘങ്ങളിലും സിനിമ പ്രദര്‍ശിപ്പിക്കും. എസ്എന്‍ഡിപി യോഗം കേന്ദ്ര വനിതാ സംഘം സെക്രട്ടറി കൂടിയാണ് സംഗീതാ വിശ്വനാഥന്‍. ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഉണ്ടെന്നും എസ്എന്‍ഡിപി നേതൃത്വം അത് ചര്‍ച്ച ചെയ്തിട്ടുള്ളതാണെന്നും സംഗീത വിശ്വനാഥന്‍ വ്യക്തമാക്കി.

സിനിമയെ പിന്തുണച്ച് താമരശേരി, തലശേരി രൂപതകളും രംഗത്തെത്തിയിരുന്നു. സിനിമ കാണണമെന്ന് സിറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ കെസിവൈഎമ്മും ആഹ്വാനം ചെയ്തിരുന്നു. അതേസമയം കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിനെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം വിമര്‍ശിച്ചിരുന്നു. മതബോധനത്തിന് അനുബന്ധമായി വര്‍ഗീയ വിദ്വേഷത്തിന്റെ ‘കേരള സ്റ്റോറി’യെ നല്ല പാഠമാക്കിയവര്‍ മണിപ്പൂരിനെ മറന്നുപോയത് മനഃപൂര്‍വമാണോ എന്ന് മുഖപത്രത്തില്‍ ചോദിക്കുന്നു. എന്നാൽ താമരശ്ശേരി രൂപത വിവാദത്തെ തുടർന്ന് ഇന്ന് പ്രദർശനത്തിൽ നിന്ന് പിന്മാറി. കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം ആകാമെന്ന് അറിയിച്ചു.

നേരത്തെ വിവിധ ക്രൈസ്തവ രൂപതകള്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചിരുന്നു. ഇടുക്കി രൂപതയില്‍ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുന്നിൽ ചിത്രം പ്രദര്‍ശിപ്പിച്ചു. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് കേരളീയ സമൂഹത്തിൽ ശക്തമായിത്തന്നെ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *