* പമ്പയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും

Kerala Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – മാരാമണ്‍ കണ്‍വന്‍ഷന്‍ സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ഫെബ്രുവരി ഒന്‍പതോടെ പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും ക്രമീകരണങ്ങളും ചരിത്രപരമായ ദൗത്യമായാണ് കാണുന്നത്. തീക്ഷ്ണമായ ഭക്തിയെന്ന വികാരത്തെ അനുഭവവേദ്യമാക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്‍വന്‍ഷന്‍ നഗറിലേക്ക് എത്തുന്നതെന്നും ഒരു പിഴവുകളുമില്ലാതെ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ എല്ലാ വകുപ്പുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തലമുറകളായി കൈമാറി വരുന്ന മാരാമണ്‍ കണ്‍വന്‍ഷന്റെ ആത്മീയ പാരമ്പര്യം ചരിത്രമാണെന്ന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ദൈവമെന്ന വെളിച്ചത്തിലേക്ക് എത്താനും ഹൃദയത്തെ നൈര്‍മല്യമാക്കാനും കണ്‍വന്‍ഷനിലൂടെ സാധിക്കും. ഒരുപാട് ആളുകളുടെ പങ്കാളിത്തമുള്ള കണ്‍വന്‍ഷന്‍ സംഘാടനത്തിലെ ഭദ്രത കൊണ്ട് ശ്രദ്ധേയമാകണമെന്നും സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഇക്കാര്യത്തിലുണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു.

കണ്‍വന്‍ഷന് തടസമുണ്ടാകാത്ത രീതിയില്‍ പമ്പയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും. മണിയാര്‍ ഡാമില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. ദിവസേനയുള്ള പരിശോധന കര്‍ശനമാക്കും. വെള്ളത്തിന്റെ അളവ് കൂടിയാല്‍ കക്കി ഡാമില്‍ ശേഖരിക്കുകിനുള്ള സൗകര്യവും ഉറപ്പാക്കും. താത്കാലിക പാലങ്ങളുടെ സുരക്ഷ ഉറപ്പാക്കും. അപകടസാധ്യതയുള്ള കടവുകളില്‍ സുരക്ഷാ ബോര്‍ഡുകള്‍ ആറ് ഭാഷകളില്‍ സ്ഥാപിക്കും. കണ്‍വന്‍ഷന്‍ നഗറില്‍ 24 മണിക്കൂറും കുടിവെള്ളം കിട്ടുന്ന തരത്തിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. രണ്ട് ആര്‍ ഒ യൂണിറ്റുകള്‍ സജ്ജീകരിക്കും. 12 കിയോസ്‌ക്കുകളിലായാണ് ജലം വിതരണം നടത്തുക. ശുദ്ധത പരിശോധിച്ച് ഉറപ്പാക്കുന്നതിനായി പ്രത്യേക സംഘമുണ്ടായിരിക്കും.

മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ നടത്തിയ യോഗത്തില്‍ ദുരന്തവിഭാഗം ഡെപ്യുട്ടികളക്ടര്‍ ടി ജി ഗോപകുമാര്‍, മാര്‍ത്തോമ സുവിശേഷപ്രസംഗസംഘം ഭാരവാഹികളായ റവ.എബി കെ ജോഷ്വാ (ജനറല്‍സെക്രട്ടറി), പ്രൊഫ. ഏബ്രഹാം പി മാത്യു, റവ.ജിജി വര്‍ഗീസ്, ഡോ. എബി തോമസ് വാരിക്കാട്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ്, പത്തനംതിട്ട സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഹരികൃഷ്ണന്‍, എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍ എസ് ജി കാര്‍ത്തിക, വിവിധ വകുപ്പുദ്യോഗസ്ഥര്‍, രാഷ്ട്രീയ-സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *