സന്നിധാനം – ഈ വർഷത്തെ മകരവിളക്ക് ഉത്സവത്തിന് സുരക്ഷ ഉറപ്പാക്കാൻ അധികമായി ആയിരം പോലീസ് ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് പറഞ്ഞു. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താനായി ചേർന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാല് എസ്.പി.മാർ, 19 ഡി.വൈ.എസ്.പിമാർ, 15 ഇൻസ്പെക്ടർമാർ അടക്കമാണ് ആയിരം പേരെ അധികമായി നിയോഗിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലാണ് അധിക വിന്യാസം.
മകരവിളക്ക് ഉത്സവം സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ എല്ലാം പോലീസ് ഒരുക്കിയിട്ടുണ്ട്. മകരവിളക്ക് കഴിഞ്ഞ് മലയിറങ്ങുന്ന ഭക്തർക്കായി കൃത്യമായ എക്സിറ്റ് പ്ലാനാണ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദർശനത്തിനായി ഭക്തർ ഒത്തുകൂടുന്ന ഇടങ്ങളിൽ എല്ലാം വെളിച്ചം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കൃത്യമായ ഏകോപനത്തോടെയാണ് ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം കോംപ്ലക്സിൽ നടന്ന അവലോകന യോഗത്തിനു ശേഷം സന്നിധാനത്തും പരിസരത്തും പോലീസ് മേധാവി സന്ദ4ശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കൊടിമരത്തിനു സമീപത്തും പതിനെട്ടാം പടിയും സന്ദ4ശിച്ചു. തുടർന്ന് സന്നിധാനത്തു നിന്ന് മാളികപ്പുറത്തേക്കുളള നടപ്പാതയും മാളികപ്പുറം ക്ഷേത്രവും സന്ദ4ശിച്ചു. തുടർന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരെയും മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയെയും കണ്ടു. തന്ത്രി പ്രസാദം നൽകി പോലീസ് മേധാവിയെ സ്വീകരിച്ചു. മേൽശാന്തി അദ്ദേഹത്തെ പൊന്നാടയണിയിച്ചു. സന്നിധാനത്തെയും പരിസരത്തെയും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷം ഉച്ചയ്ക്ക് ശേഷം അദ്ദേഹം മലയിറങ്ങി.
ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ ദക്ഷിണ മേഖല ഐ.ജി സ്പർജൻ കുമാർ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.അജിത്, ശബരിമല സ്പെഷ്യൽ ഓഫീസർ എസ്.സുജിത് ദാസ്, എ.എസ്.ഒ ആർ. പ്രതാപൻ നായർ, എസ്.പിമാരായ തപോഷ് ബസുമതാരി, ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.


