തിരുവല്ല : അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വീകരിച്ച സമീപനമാണ് അവർക്ക് തിരിച്ചടിയായതെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം ഡോ: ടി എം തോമസ് ഐസക് പറഞ്ഞു. തനിയെ ജയിക്കാമെന്ന വ്യാമോഹമാണ് കോൺഗ്രസിന് വിനയായത്.
സിപിഐ എം കുറ്റൂർ ഈസ്റ്റ് ലോക്കൽ കമ്മറ്റി ഓഫീസിന് വേണ്ടി നിർമ്മിക്കുന്ന വെൺപാല രാമചന്ദ്രൻ സ്മാരക മന്ദിരത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ജയിച്ചിടത്ത് അപ്പോൾ തന്നെ എം എൽ എ മാരെ കോൺഗ്രസ് ബസിലാക്കി റിസോർട്ടുകളിലേക്ക് മാറ്റിയിരിക്കുന്നു.
ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് വിജയിച്ചാൽ ഉറച്ചു നിൽക്കുമെന്ന് ഉറപ്പില്ല. പക്ഷേ ഇടതുപക്ഷം അങ്ങനെയല്ല. ഉറച്ച നിലപാടുണ്ട്.
ദക്ഷിണേന്ത്യയിൽ തമിഴ്നാട്, കേരളം, കർണാടക, ആന്ദ്രാപ്രദേശ്. തെലുങ്കാന എന്നിവിടങ്ങളിൽ ബിജെപിക്ക് വരാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഒന്നിച്ചു നിന്നാൽ ബിജെപി വരില്ല. അതിനായി ഇന്ത്യാ മുന്നണി ശക്തമാക്കാൻ കോൺഗ്രസ് ആത്മാർത്ഥത കാട്ടണം.
അടുത്ത ലോകസഭാ തെരെഞ്ഞെടുപ്പിൽ ബിജെപി വന്നാൽ ഭരണഘടന തന്നെ ഇല്ലാതാക്കുമെന്ന് തോമസ് ഐസക്ക് കുറ്റപ്പെടുത്തി.
കുറ്റൂർ ഈസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി അഡ്വ. അനൂപ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മറ്റി അംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എ പത്മകുമാർ, ആർ സനൽകുമാർ, തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണി, ഏരിയാ കമ്മറ്റി അംഗങ്ങളായ സുധീഷ് വെൺപാല, ജെനുമാത്യു, വിശാഖ് കുമാർ, ടി എ റെജികുമാർ, പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി സഞ്ചു, എ കെ ഗോപി ദാസ് എന്നിവർ സംസാരിച്ചു.
സിപിഐ എം തിരുവല്ല ഏരിയാ മുൻ സെക്രട്ടറി കെ എ ജോസഫിൻ്റെ നാമഥേയത്തിലുള്ള ആഡിറ്റോറിയവും ഏരിയാ കമ്മറ്റി മുൻ അംഗമായിരുന്ന എ കെ കുഞ്ഞമ്മയുടെ സ്മരണാർത്ഥമുള്ള ലൈബ്രറി ആൻ്റ് റീഡിംഗ് റൂമും വെൺപാല രാമചന്ദ്രൻ സ്മാരക മന്ദിരത്തിൽ നിർമ്മിക്കുന്നുണ്ട്.
@സന്തോഷ് സദാശിവമഠം


