കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ മുൻ നിർത്തി 999 മലകളെ ഉണർത്തിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ ( മൂലസ്ഥാനം )മണ്ഡല മകര വിളക്ക് മഹോത്സവം നവംബർ 17 മുതൽ ജനുവരി 15 വരെയുള്ള അറുപത് ദിന രാത്രികളിൽ ചിറപ്പ് മഹോത്സവമായി കൊണ്ടാടും .
മറ്റു ദേവാലയങ്ങളിൽ മണ്ഡല കാലത്ത് മാത്രമാണ് ചിറപ്പ് നടത്തുന്നത് എങ്കിൽ ശബരിമലയിലെ മകര വിളക്ക് ദിനം വരെയാണ് കല്ലേലി കാവിൽ ചിറപ്പ് മഹോത്സവം നടക്കുന്നത് എന്നത് പ്രത്യേകതയാണ് .
നിത്യവും പ്രഭാതത്തിലും സന്ധ്യക്കും 41 തൃപ്പടി പൂജ നടക്കും . ഓരോ തൃപ്പടിയിലും തേക്കില നിവർത്തി അതിൽ വിളക്ക് കൊളുത്തി ദക്ഷിണ സമർപ്പിച്ച ശേഷം നെല്ല് വറുത്തു പൊടിച്ച വറ പൊടിയും കാർഷിക വിളകൾ ചുട്ടതും കലശവും കരിക്കും ചേർത്ത് മലയ്ക്ക് നിവേദിക്കുന്നു . നട വിളക്ക് , മന വിളക്ക് , കളരി വിളക്ക് തെളിയിച്ച ശേഷം ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ ,സമുദ്ര പൂജ എന്നീ പ്രകൃതി സംരക്ഷണ പൂജകൾക്ക് ശേഷം കളരിയിൽ താംബൂലം സമർപ്പിച്ചു ഊരാളി വിളിച്ചു ചൊല്ലി ലോക സമാധാനത്തിനും കാർഷിക വിളകളുടെ ഐശ്വര്യത്തിനുമായി മലയ്ക്ക് കരിക്ക് പടേനി സമർപ്പിക്കും .
നിത്യവും രാവിലെ 8.30 ന് ഉപ സ്വരൂപ പൂജകൾ , 8.45 വാനര ഊട്ട് , മീനൂട്ട് , 9 മണി മുതൽ 999 മലക്കൊടി ദർശനം ,മല വില്ല് പൂജ ,കല്ലേലി അപ്പൂപ്പനും കല്ലേലി അമ്മൂമ്മയ്ക്കും പ്രഭാത പൂജ തുടർന്ന് നിത്യ അന്നദാനം .
ഉച്ചയ്ക്ക് 12 മണിയ്ക്ക് ഊട്ട് പൂജ , വൈകിട്ട് 6 മണി മുതൽ ചിറപ്പ് മഹോത്സവത്തിൻറെ ഭാഗമായുള്ള വിശേഷാൽ പൂജകൾ ,ചുറ്റു വിളക്ക് , ആല വിളക്ക് തെളിയിക്കൽ ,41 തൃപ്പടി പൂജ ,സന്ധ്യാ വന്ദനം, ദീപ നമസ്ക്കാരം, ദീപാകാഴ്ച ,ചെണ്ട മേളം ,ചരിത്ര പുരാതനമായ കുംഭ പാട്ട് എന്നിവ നടക്കും എന്ന് മാനേജിംഗ് ട്രസ്റ്റി അഡ്വ സി വി ശാന്തകുമാർ അറിയിച്ചു .


