തിരുവല്ല – ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിനുള്ളിലെ ദോശ ഫാക്ടറിയിൽ നിന്ന് മസാലദോശ കഴിച്ച തിരുവല്ല സ്വദേശികളടങ്ങുന്ന കുടുംബത്തിന് ഭക്ഷ്യവിഷബാധ. പരാതിപ്പെട്ടപ്പോൾ തെറ്റു പറ്റിയെന്നും പണം മടക്കി നൽകാമെന്നും സമ്മതിച്ച് കമ്പനി ജനറൽ മാനേജരുടെ മറുപടി.
കഴിഞ്ഞ് 18 ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം നമ്പർ ടെർമിനൽ വഴി ജയ്പുരിലേക്ക് ഇൻഡിഗോ വിമാനത്തിൽ രാത്രി 08.45 ന് യാത്ര ചെയ്ത തിരുവല്ല സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർക്കാണ് വിഷബാധ ഉണ്ടായത്. .ടെർമിനൽ രണ്ടിലുള്ള ദോശ ഫാക്ടറി എന്ന ഭക്ഷണശാലയിൽ നിന്നും 778 രൂപ കൊടുത്താണ് മൂന്നു മസാല ദോശ വാങ്ങിയത്. ദോശയിലെ മസാലയിൽ അരുചി തോന്നിയെങ്കിലും ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ ഭക്ഷണശാലയിൽ പഴകിയ ഭക്ഷണം ഉണ്ടാക്കാനിടയില്ല എന്നാ വിശ്വാസത്തിൽ കഴിച്ചുവെന്ന് ഇവർ പറയുന്നു.
എങ്കിലും കൗണ്ടറിൽ പരാതി അറിയിച്ചു. തുടർന്ന് പാചകക്കാരൻ ഒരു സ്പൂൺ മസാല എടുത്തു രുചിച്ചു നോക്കുകയും രുചി വ്യത്യാസം ഉണ്ടെന്നു തോന്നിയിട്ടാകണം ഉടൻ തന്നെ മസാല പാത്രം എടുത്തു മാറ്റുകയും ചെയ്തു. ഇതോടെ പരാതിക്കാർക്ക് സംശയം ഇരട്ടിച്ചു. ജയ്പൂരിൽ എത്തിയ ഇവർക്ക് പിറ്റേ ദിവസം വയറിനു സുഖമില്ലാതായി. ആശുപത്രിയിൽ ചികിൽസ തേടിയാണ് വയറിന്റെ പ്രശ്‌നം പരിഹരിച്ചത്.
പരാതി ഇ-മെയിൽ മുഖേന ദോശ ഫാക്ടറി നടത്തുന്ന എച്ചഎംഎസ് ഹോസ്റ്റ് എന്ന് കമ്പനിക്ക് അയച്ചു. ക്ഷമാപണത്തോടെ ജനറൽ മാനേജർ മറുപടി അയച്ചു. തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും ഇനി ചെല്ലുമ്പോൾ പണം മടക്കി നൽകാമെന്നും ജനറൽ മാനേജരുടെ കത്തിൽ പറയുന്നു. തങ്ങൾ എപ്പോഴും ക്വാളിറ്റി നിലനിർത്തുന്ന കമ്പനിയാണെന്നും ഇത്തരമൊരു അനുഭവം ആദ്യത്തേതാണെന്നും അവർ അവകാശപ്പെടുന്നു.
കേന്ദ്ര സിവിൽ എവിയേഷന്റെയും ഭക്ഷ്യ വകുപ്പിന്റെയും മന്ത്രിമാർക്കും സിവിൽ ഏവിയേഷൻ മേലധികാരികൾക്കും പരാതി അയച്ചിട്ടുള്ളതായി കുടുംബം അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

