മൈലപ്രയിലെ തട്ടിപ്പിന്റെ വഴികൾ തെളിഞ്ഞു: തമിഴ്‌നാട്ടിൽ നിക്ഷേപിച്ചിരിക്കുന്ന തട്ടിപ്പ് കാശ് കണ്ടെത്താൻ ഇനി കോയമ്പത്തൂരിന്‌

Crime Pathanamthitta

പത്തനംതിട്ട – മൈലപ്ര സർവ്വീസ് സഹകരണ ബാങ്കില്‍ ക്രമക്കേട് നടത്തി കീശയിലാക്കിയ കോടികള്‍ എന്തു ചെയ്തുവെന്ന് അന്വേഷിച്ച് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. തട്ടിയെടുത്ത പണം തമിഴ്‌നാട്ടിൽ ബിനാമി നിക്ഷേപം നടത്തിയെന്ന സൂചനയെ തുടര്‍ന്ന് നിലവില്‍ കസ്റ്റഡിയിലുള്ള മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവുമായി തമിഴ്‌നാട്ടില്‍ പോയി തെളിവെടുപ്പ് നടത്തും. കോയമ്പത്തൂരിലേക്കാകും അന്വേഷണം സംഘം പോവുകയെന്നാണ് സൂചന. ഇവിടെ മുന്‍ സെക്രട്ടറിയും മറ്റു ചിലരും ചേര്‍ന്ന് വസ്തുവകകള്‍ വാങ്ങിക്കൂട്ടിയെന്ന സംശയത്തിലാണ് അന്വേഷണം.

ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളര്‍ ഫാക്ടറിയില്‍ ഗോതമ്പ് വാങ്ങിയ വകയില്‍ 3.94 കോടിയുടെ ക്രമക്കേട് നടത്തിയ കേസില്‍ റിമാന്‍ഡിലുള്ള മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ഇന്നലെ സി.ജെ.എം കോടതി 25 വരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വിട്ടു കിട്ടിയതിന് പിന്നാലെ ഡിവൈ.എസ്.പി എം.എ അബ്ദുള്‍ റഹിം ജോഷ്വായുമായി ബാങ്കിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കാണാതായ 100 കോടിയുടെ കണക്കുകള്‍ തന്റെ കൈവശമുണ്ടെന്നും എല്ലാം താന്‍ പറയുമെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇടപെട്ടിട്ടില്ലെന്നും ജോഷ്വ ചോദ്യത്തിന് മറുപടി നല്‍കി.

ഉച്ച കഴിഞ്ഞ് 2.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് ജോഷ്വായുമായി അന്വേഷണ സംഘം ബാങ്കില്‍ തെളിവെടുത്തത്. മൈഫുഡ് റോളര്‍ ഫാക്ടറിയിലെ ക്രമക്കേടുകള്‍ രേഖകള്‍ സഹിതം നിരത്തി ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ ജോഷ്വായോട് ചോദിച്ചെങ്കിലും ഇയാള്‍ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. വ്യക്തിയുടെ പേരിലെടുത്ത 60 ലക്ഷം രൂപയുടെ വായ്പ ഫാക്ടറിയിലേക്ക് മാറ്റിയത് സംബന്ധിച്ചാണ് ക്രൈംബ്രാഞ്ച് പ്രധാനമായും ചോദിച്ചത്. ഇത് പലിശ സഹിതം 90 ലക്ഷമായി. വ്യക്തിയുടെ പേരിലെടുത്ത ലോണ്‍ ക്ലോസ് ചെയ്‌തെങ്കിലും ഫാക്ടറിയില്‍ നിന്ന് ഈ തുക ബാങ്കിന് തിരികെ ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് നിരവധി സംശയങ്ങള്‍ ദൂരീകരിക്കാനുണ്ട്. ഈ വായ്പയാണ് ഫാക്ടറിയുടെ ബാധ്യതയില്‍ ഏറ്റവും വലുത്.

ജോഷ്വായെ ബാങ്കില്‍ കൊണ്ടു വന്ന വിവരം അറിഞ്ഞ് സ്ത്രീകള്‍ അടക്കം നിരവധി നിക്ഷേപകരാണ് അവിടെ വന്നു കാത്ത് നിന്നത്. ഇവരില്‍ പലരും ഇയാള്‍ക്ക് നേരെ ശാപവാക്കുകള്‍ ചൊരിഞ്ഞു. നിക്ഷേപകരില്‍ നിന്നുള്ള ആക്രമണ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *