പത്തനംതിട്ട: ഭാഗ ഉടമ്പടി പ്രകാരം ലഭിച്ച കടമുറിക്ക് പോക്കുവരവ് നടത്തി നൽകണമെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് നടപ്പിലാക്കാത്ത ചെങ്ങന്നൂർ നഗരസഭാ സെക്രട്ടറിക്കെതിരെ കമ്മിഷന്റെ വിമർശനം. രണ്ടാഴ്ചയ്ക്കകം പോക്കുവരവ് നടത്തി അറിയിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ചെങ്ങന്നൂർ നഗരസഭാ സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകി.
തിരുവല്ല കിഴക്കനോതറ സ്വദേശിനി രാധാ രാമചന്ദ്രന്റെ പരാതി പരിഹരിക്കാനാണ് ഉത്തരവ്. പരാതിക്കാരിക്ക് ഭാഗ ഉടമ്പടി പ്രകാരം ലഭിച്ച കടമുറിയുടെ പോക്കുവരവ് നടത്തിയില്ലെന്നാണ് പരാതി. ഒരേ കെട്ടിട നമ്പർ രണ്ട് കക്ഷികൾക്ക് ഉള്ളതിനാൽ ഭാഗഉടമ്പടിയുടെ തിരുത്താധാരം ഹാജരാക്കുന്ന മുറയ്ക്ക് ജമമാറ്റം നടത്തി നൽകാമെന്ന് ചെങ്ങന്നൂർ നഗരസഭാ സെക്രട്ടറി കമ്മിഷനെ അറിയിച്ചു. തുടർന്ന് നഗരസഭാ സെക്രട്ടറിയെ കമ്മിഷൻ സിറ്റിങിൽ വിളിച്ചു വരുത്തി. പരാതിക്കാരി സത്യവാങ്മൂലം സമർപ്പിച്ചാൽ ജമമാറ്റം നടത്തി നൽകാമെന്ന് സെക്രട്ടറി കമ്മിഷനെ അറിയിച്ചു.
എന്നാൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടും ജമമാറ്റം നടത്തി നൽകിയില്ല. കമ്മിഷനിൽ നൽകിയ ഉറപ്പിൽ നിന്നും സെക്രട്ടറി മനപൂർവം പിൻവാങ്ങുകയാണെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ചക്കകം നടപടിയെടുക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടത്.
What do you feel about this post?
Like
Love
Happy
Haha
Sad

