കൊച്ചി: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ അറസ്റ്റിൽ. എട്ട് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ക്രൈംബ്രാഞ്ച് സംഘം സുധാകരനെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ നടപടികൾ പൂർത്തിയാക്കി സുധാകരൻ ഉടൻതന്നെ ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്ന് മടങ്ങുമെന്നാണ് സൂചന.
അറസ്റ്റ് വിവരം പുറത്തുവന്നതോടെ ജാമ്യനടപടികൾക്കായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മാത്യു കുഴൽനാടൻ എംഎൽഎ എന്നിവർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. ഇവർ സുധാകരനെ ജാമ്യത്തിലെടുത്ത് മടങ്ങാനുള്ള നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. നേരത്തെ, കേസിൽ രണ്ടാഴ്ചത്തെ ഇടക്കാല മുൻകൂർ ജാമ്യം സുധാകരന് കോടതി അനുവദിച്ചിരുന്നു. സിആർപിസി 41 പ്രകാരം നോട്ടീസ് നൽകിയതിനാൽ 50,000 രൂപ ബോണ്ടിലും രണ്ട് ആൾ ജാമ്യത്തിലും സുധാകരനെ വിട്ടയയ്ക്കും.
മോൻസൻ ആവശ്യപെട്ടപ്രകാരം ചിലർ അദ്ദേഹത്തിന് 25 ലക്ഷം രൂപ നൽകിയെന്നും അതിൽ 10 ലക്ഷം രൂപ സുധാകരൻ കൈപ്പറ്റിയെന്നുമാണ് കേസ്. പരാതിക്കാർ നൽകിയ തെളിവുകൾ, മോൻസൻറെയും ജീവനക്കാരുടേയും മൊഴി എന്നിവയാണ് സുധാകരനെതിരെ ക്രൈംബ്രാഞ്ചിൻറെ പക്കലുള്ള തെളിവുകൾ. സംഭവം നടന്നെന്ന് പറയുന്ന ദിവസം സുധാകരൻ മോൻസനൊപ്പം ഉണ്ടായിരുന്നെന്ന ഡിജിറ്റൽ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.


