തിരുവല്ല: ഓതറ പുതുക്കുളങ്ങരയിൽ നടന്ന വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതി പോലീസിന്റെ പിടിയിലായി. മാർച്ച് 29 ന് മണ്ണുകടത്തു സംഘങ്ങൾ മാരാകായുധങ്ങളുമായി ഏറ്റുമുട്ടിയ സംഭവത്തിലെ പ്രതിയായ പഴയകാവ് തലപ്പാല അഖിലേഷ് സുകുമാര(ശംഭു 33) നെയാണ് മാവേലിക്കരയിലെ ബന്ധു വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. അന്നത്തെ സംഭവത്തിൽ മൂന്നു പേർക്കു കുത്തേറ്റിരുന്നു.
അഞ്ചു പ്രതികളുള്ള കേസിൽ അഖിലേഷിന്റെ സഹോദരൻ ദിലു ഉൾപ്പെടെ നാലു പേർ മുമ്പ് അറസ്റ്റിലായിരുന്നു. സംഭവ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കൊല്ലം പുനലൂരിലെ ഏലൂരിലുണ്ടെന്നറിഞ്ഞ് അവിടെയെത്തിയ പൊലീസ് സംഘത്തെ കണ്ട് ഇയാൾ വനത്തിലേക്ക് ഓടി രക്ഷപെട്ടു.
പൊലീസ് സംഘം രാത്രി മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
ഇയാളെ പിന്തുടർന്ന പൊലീസിന് പ്രതി മാവേലിക്കരയിൽ എത്തിയതായി വിവരം ലഭിച്ചു. തുടർന്ന് വ്യാഴാഴ്ച രാവിലെ 9 മണിയോടെ മാവേലിക്കര ഓലകെട്ടിയമ്പലം റോഡിൽ വച്ച് പൊലീസിന്റെ കൈയിൽ അകപ്പെടുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതെ
കഴിഞ്ഞതിനാലാണ് ഇയാളെ പിടികൂടാൻ താമസിച്ചതെന്ന് പൊലീസ് പറഞ്ഞു. സിഐ ബി.കെ.സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ സിപിഒ മനോജ് കുമാർ, അഖിലേഷ്, ഉദയശങ്കർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


