തിരുവനന്തപുരം: വെള്ളാനാട്ടുള്ള ഒരു സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കരടി ചത്തു. മയക്കുവെടി വെച്ച് വെള്ളത്തിനടിയിലേക്ക് ആണ്ടുപോയ കരടിയെ മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെത്തിക്കാനായത്. ഉദ്വേഗം നിറഞ്ഞ മണിക്കൂറുകൾക്ക് ശേഷം കരടിയെ പുറത്തെത്തിച്ച് അടിയന്തിര വൈദ്യസഹായത്തിനായി എത്തിച്ചെങ്കിലും ചത്തു.
കരടിയെ മുകളിലെത്തിക്കാൻ ആദ്യം മയക്കുവെടി വെച്ചിരുന്നു. എന്നാൽ കിണറ്റിൽനിന്നു കയറ്റുന്നതിന് മുൻപ് കരടി വെള്ളത്തിലേക്ക് മയങ്ങി വീഴുകയായിരുന്നു. കരടി വെള്ളത്തിൽ പൂർണമായി മുങ്ങി പോയതോടെ വെള്ളം വറ്റിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു വനം വകുപ്പ്. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർ ശ്വാസതടസ്സത്തെ തുടർന്നു തിരിച്ചുകയറിയിരുന്നു. കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്തെത്തിക്കാനുള്ള നീക്കവും പരാജയപ്പെട്ടിരുന്നു. അതിനുശേഷമാണ് അഗ്നിരക്ഷാ സേന കരടിയെ പുറത്തെത്തിച്ചത്.
വെള്ളത്തിൽ വെച്ച് മയക്കുവെടി വെച്ചത് തന്നെ നിയമ വിരുദ്ധം ആണെന്നും . കരടിയുടെ മരണത്തിനു കാരണക്കാരായ ഉദ്യോഗസ്ഥരെ നിയമ നടപടിക്ക് വിധേയമാക്കണമെന്നുമാണ് മൃഗ സ്നേഹികളുടെ നിലപാട് ,


