തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് വരുന്ന ഭക്തർ പണം മുടക്കി വാങ്ങി ഉപയോഗിക്കുന്ന ഇഷ്ടികകൾ ശേഖരിക്കുമെന്നും, അതെടുക്കുന്നവർക്ക് പിഴയിടുമെന്നും ഒക്കെയുള്ള മേയർ ആര്യാ രാജേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ പരിഹാസമുയരുന്നു . തിരുവനന്തപുരം കോർപ്പറേഷൻ മുൻപ് നടത്തിയ തട്ടിപ്പുകൾ അക്കമിട്ട് നിരത്തിയാണ് സോഷ്യൽ മീഡിയയിലൂടെ പലരും രംഗത്തെത്തിയിരിക്കുന്നത് .
പൊങ്കാല കല്ലുകൾ ലൈഫ് പദ്ധതിക്കുള്ള ഭവനനിർമാണത്തിന് വേണ്ടി ശേഖരിക്കുമെന്നാണ് ആര്യ രാജേന്ദ്രൻ പറയുന്നത് . ഇതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിച്ച് ശുചീകരണ വേളയിൽ തന്നെ ശേഖരിക്കും. കല്ല് അനധികൃതമായി ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും മേയർ വ്യക്തമാക്കി. എന്നാൽ ഇത്തരത്തിൽ കല്ലുകൾ ശേഖരിക്കുന്നതിന്റെ പേരിൽ എത്ര രൂപ ഇനി അടിച്ചുമാറ്റുമെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം .30 രൂപക്ക് വാങ്ങാൻ കിട്ടുന്ന കല്ല് ശേഖരിക്കാൻ 300 രൂപ എങ്കിലും കണക്കിൽ വരുമെന്നാണ് ചിലരുടെ പരിഹാസം. ലൈഫിന്റെ പേരിൽ അഴിമതികളുടെ കൂമ്പാരമാണ് ഇന്ന് കേരളത്തിൽ ഉള്ളത് അതിന്റെ ഇടയിൽ വീണ്ടും പുതിയ തട്ടിപ്പുകൾ വരികയാണെന്നും , ഭക്തർ വാങ്ങുന്ന കല്ലുകൾ കോർപ്പറേഷൻ എടുക്കുന്നത് എങ്ങനെയാണെന്നും ചിലർ ചോദിക്കുന്നു.
കത്തിതീർന്ന ചാരം കൊണ്ട് എന്തെങ്കിലും പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടോയെന്ന് ചോദിക്കുന്നവരുമുണ്ട് . മാത്രമല്ല ഞാൻ പൊങ്കാലയിടുന്ന കല്ല് ഞാൻ തന്നെ കൊണ്ടുപോകുമെന്നും ഭക്തർ കാശു മുടക്കി വാങ്ങുന്ന കല്ല് അടിച്ചു മാറ്റാം എന്ന് വിചാരിക്കേണ്ട എന്നും ചിലർ പറയുന്നു. കല്ല് ശേഖരിക്കാൻ കമ്മികളെ ഏൽപ്പിക്കുകയാണോയെന്നും , അതിനായി പാർട്ടി കത്ത് നൽകിയിട്ടുണ്ടോയെന്ന് ചോദിക്കുന്നവരുമുണ്ട്.


