ചിറ്റാർ – ചാരായം വാറ്റ്, അടിപിടി, ആക്രമണം തുടങ്ങി നിരവധി ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. സീതത്തോട് കോട്ടക്കുഴി പുതുപറമ്പിൽ വീട്ടിൽ കൂരി ബിനു എന്നറിയപ്പെടുന്ന ഏബ്രഹാം തോമസ് 44) ആണ് അറസ്റ്റിൽ ആയത്.
വാറ്റുചാരായം വില്‍പ്പന, അടിപിടി, സ്ഫോടകവസ്തു ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങി 19 ക്രിമിനൽക്കേസുകളിൽ പ്രതിയായിട്ടുളള ഏബ്രഹാം തോമസിനെതിരെ കാപ്പ നിയമ പ്രകാരം നടപടികൾ സ്വീകരിക്കുന്നതിലേക്ക് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽകരുതൽ തടങ്കലിൽപാർപ്പിക്കുന്നതിന് ഉത്തരവായിരുന്നു.
ജില്ലാ കലക്ടറുടെ അനുമതി ലഭിച്ചതിൻ പ്രകാരം പ്രതിയെ തൃപ്പൂണിത്തുറ നിന്നും കോന്നി ഡിവൈ.എസ്.പി അജയ് നാഥിന്റെ മേൽ നോട്ടത്തിൽ ചിറ്റാർ പോലീസ് ഇൻസ്പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർമാരായ എ.ആർ.രവീന്ദ്രൻ, ബി. അനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ്, സജിൻ, പ്രണവ് എന്നിവർ ചേർന്നു പിടികൂടുകയായിരുന്നു. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലാക്കി.


