കൊച്ചി – ഒഡീഷ കണ്ഡമാൽ സ്വദേശിനി ശാലിനി ബല്ലാർ സിംഗ് (24)നെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ നെടുവന്നൂരാണ് സംഭവം. തീവണ്ടിയിൽ നിന്നും എന്തോ പൊതികൾ വലിച്ചെറിയുന്നത് കണ്ട് നാട്ടുകാർ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് പൊതികൾ ശേഖരിച്ച് പോകുന്ന യുവതിയെ സ്ഥലത്ത് കണ്ടത്. യുവതിയുടെ ബാഗിൽ നാല് പൊതികളിലായി തീവണ്ടിയിൽ നിന്നും എറിഞ്ഞു കൊടുത്ത എട്ട് കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്. റയിൽവേ സ്റ്റേഷനുകളിൽ പോലീസ് പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവ് കടത്തുകാർ പുതിയന്ത്രം പരീക്ഷിച്ചത്. ആളൊഴിഞ്ഞ സ്ഥലം നേരത്തെ കണ്ടു വയ്ക്കും. തീവണ്ടിയിൽ കൊണ്ടുവരുന്ന കഞ്ചാവ് ആ ഭാഗത്ത് എത്തുമ്പോൾ പുറത്തേക്ക് എറിയും. അവിടെ കാത്തു നിൽക്കുന ആളുകൾ കഞ്ചാവുമായി സ്ഥലം വിടും. ഇവർ നേരത്തെ ഈ രീതിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ ഡി വൈ എസ് പി ടി. ആർ രാജേഷ്, ഇൻസ്പെക്ടർ ആർ. രാജേഷ്, സബ് ഇൻസ്പെക്ടർ എസ്.എസ് ശ്രീലാൽ, എ.എസ്.ഐ പ്രീത, സീനിയർ സി പി ഒ മാരായ രതീഷ്, വിപിൻ, മനു, സജാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


