പത്തനംതിട്ട – ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ സ്വകാര്യ ഭൂമിയിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ ഉടമ സ്വമേധയാ നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. ഉടമ സ്വമേധയാ മരം മുറിച്ച് മാറ്റുകയോ ശിഖരങ്ങൾ നീക്കം ചെയ്തോ അപകടം ഒഴിവാക്കണം. സ്വകാര്യ ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കുന്നത് സംബന്ധിച്ച് ലഭിച്ച എല്ലാ അപേക്ഷകളിലും പഞ്ചായത്ത് രാജ് ആക്ട് പ്രകാരം അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മൂന്ന് ദിവസത്തിനകം നടപടി പൂർത്തിയാക്കണം.
പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ / മുൻസിപ്പാലിറ്റി ആക്ട് എന്നിവ പ്രകാരം നോട്ടിസ് നൽകിയിട്ടും നടപടി സ്വീകരിക്കാത്ത ഉടമകളുടെ മരങ്ങൾ തദ്ദേശഭരണ സ്ഥാപനം മുറിച്ച് നീക്കുകയും ചിലവ് ഉടമയിൽ നിന്ന് ഈടാക്കുകയും ചെയ്യും. ചിലവ് തുക അടയ്ക്കാത്തവർക്കെതിരെ റവന്യൂ റിക്കവറി നടപടി സ്വീകരിക്കും.
പൊതു സ്ഥലങ്ങളിലെ അപകടകരമായ മരങ്ങൾ നീക്കം ചെയ്യാനുള്ള നടപടി ബന്ധപ്പെട്ട വകുപ്പ് സ്വീകരിക്കും. ഇത്തരത്തിൽ ലഭിച്ച അപേക്ഷയിൽ നിമാനുസൃത നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും.


