കണ്ണൂർ:- ഇന്നലെ നടന്ന എസ്എഫ്ഐ പഠിപ്പുമുടക്കിനിടെയാണ് സംഭവം. ണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരേ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേയാണ് പേരാവൂർ പൊലീസ് കേസെടുത്തത്. കുട്ടികൾക്കായി ഭക്ഷണം ഉണ്ടാക്കാൻ അരികഴുകി അടുപ്പത്തിടാൻ പോയ പാചകത്തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകരുടെ അതിക്രമം.
രണ്ടായിരത്തോളം കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. എസ്എഫ്ഐ ആഹ്വാനംചെയ്ത പഠിപ്പുമുടക്ക് സമരത്തിൻ്റെ ഭാഗമായാണ് പുറത്തുനിന്നുള്ള ഡിവൈഎഫ്ഐ പ്രവർത്തകരടക്കം സ്കൂളിലെത്തിയത്. രാവിലെ ഉച്ചഭക്ഷണം തയ്യാറായാൽ ക്ലാസ് തുടരും എന്ന കാരണം പറഞ്ഞാണ് പ്രവർത്തകർ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്തത്. സമരമായതിനാൽ ക്ലാസ്സില്ലെന്നും അതുകൊണ്ട് ഭക്ഷണം പാകം ചെയ്യരുതെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ, പാചകത്തൊഴിലാളി വസന്ത ഇതിനെ എതിർത്തതോടെ ഇവരുമായി വാക്കേറ്റമുണ്ടായി. പിന്നാലെ വേവിക്കാൻ എടുത്ത അരി പ്രവർത്തകർ അടുപ്പിലേക്ക് തട്ടിക്കളയുകയായിരുന്നു.
പാചകത്തൊഴിലാളിയായ വസന്തയുടെ പരാതിയിലാണ് പൊലീസ് അക്ഷയക്കെതിരേ കേസെടുത്തത്. കൈ തട്ടിമാറ്റിയപ്പോൾ ചൂടുവെള്ളം കാലിൽവീണ് പൊള്ളലേറ്റെന്നും ഇവരുടെ പരാതിയിലുണ്ട്.
സമരത്തിന്റെ പേരിൽ സാമാന്യ മര്യാദ പോലും കാണിക്കാത്ത വിദ്യാർത്ഥികൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഭക്ഷണം തട്ടിക്കളയും, അതും അടുപ്പിലേക്ക് . ജോലി ചെയ്തു ജീവിക്കുന്ന പ്രായമായ വയോധികക്ക് നേരെ അതിക്രമത്തിന് മുതിരുക എന്നതൊക്കെ ഏതു സംസ്കാരത്തിന്റെ ഭാഗമായായാലും അത് അപകടകരമാണ് .


