പത്തനംതിട്ട: പതിനാറുകാരിയെ വിവാഹവാഗ്ദാനം ചെയ്ത് ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും, വശീകരിച്ച് തട്ടിക്കൊണ്ടുപോകുകയും ചെയ്ത യുവാവിനെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വലമ്പൂർ പൂപ്പാലം പെരിന്തൽമണ്ണ. നൂരിയ ഓർഫനേജിൽ എ പി ഹാഷിം (22) ആണ് പിടിയിലായത്. പെൺകുട്ടിയുമായി വയനാടിന് കടക്കാനുള്ള ശ്രമത്തിനിടെ സ്വകാര്യ ബസിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്ത്.
ജൂൺ 30 ന് രാവിലെ ഒമ്പതോടെ ഇടകടത്തി മന്ദിരം പടിയിൽ നിന്നും പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു. രാവിലെ വീട്ടിൽ നിന്നുപോയ പെൺകുട്ടി സ്‌കൂളിൽ എത്താത്തതിനെ തുടർന്ന് പിതാവ് സ്‌റ്റേഷനിൽ വിവരം അറിയിച്ചു. കുട്ടി സ്ഥിരം യാത്ര ചെയ്യുന്ന ബസിൽ കയറാതെ പിന്നാലെ വന്ന പാമ്പാടിക്കുള്ള ബസിൽ കയറിയതായി വിവരം കിട്ടി.
വിവരം എരുമേലി പോലീസിന് കൈമാറി. ഇവിടെ നിന്നുളള നിർദേശ പ്രകാരം നിരീക്ഷണം നടത്തിയ പാമ്പാടി പോലീസ് ബസിൽ നിന്നും ഇരുവരെയും കണ്ടെത്തി സ്‌റ്റേഷനിൽ എത്തിച്ചു. പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നിർദേശപ്രകാരം പോലീസ് സംഘം അവിടെയെത്തി ഇരുവരെയും കൂട്ടിക്കൊണ്ടുവന്നു. തുടർന്ന്, യുവാവിനെ വിശദമായി ചോദ്യം ചെയ്തു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തിയതിൽ 4 മാസമായി ഹാഷിമുമായി സ്‌നാപ് ചാറ്റ് ഓൺലൈൻ പ്ലാറ്റഫോം വഴി പരിചയപ്പെട്ട് ചാറ്റിങ് നടത്തിവരുന്നതായി പോലീസിന് വ്യക്തമായി.

പ്രണയ ബന്ധത്തിലാക്കി വിവാഹം കഴിക്കാമെന്ന് വാക്കു കൊടുത്ത ശേഷം കുട്ടിയെ നിരന്തരം ഫോണിൽ വിളിച്ച് ലൈംഗിക താൽപര്യത്തോടെ സംസാരിക്കുമായിരുന്നു. കഴിഞ്ഞ 24ന് കുട്ടിയുടെ വീടിന് സമീപം റോഡിൽ വച്ച് കടന്നുപിടിച്ച് ലൈംഗിക അതിക്രമത്തിനു വിധേയയാക്കി.
പെൺകുട്ടിയുമായി വയനാടിന് പുറപ്പെടാനാണ് തീരുമാനിച്ചിരുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഒരു വർഷമായി വെച്ചൂച്ചിറ സ്‌റ്റേഷൻ പരിധിയിലെ അരയൻപാറയിൽ വീട്ടിൽ അമ്മയോടും രണ്ടാനച്ഛനോടുമൊപ്പം വാടകയ്ക്ക് താമസിക്കുന്ന ഇയാൾ മണിമലയിലുള്ള കോഴിക്കടയിൽ ജോലി ചെയ്യുകയാണ്. കുട്ടിയെ വയനാടിനു കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം തടയാൻ വെച്ചൂച്ചിറ പോലീസിന്റെ സമയോചിതമായ ഇടപെടലും അന്വേഷണവും ഉപകരിച്ചു.
ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി. വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ് ഐ വിനോദ് പി മധു, എസ് സി പി ഓ പി കെ ലാൽ, സിവിപി ഓമാരായ, ജോൺസി, ജി സോജു,, സ്മിത എന്നിവരാണ് ഉണ്ടായിരുന്നത്.


