കോയിപ്രം: കുറേക്കാലമായി അടുപ്പത്തിലായിരുന്ന പതിനേഴു തികയാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാൽസംഗം ചെയ്ത യുവാവിനെ പോലീസ് പിടികൂടി. ഇരവിപേരൂർ നെടുംപുറത്ത് മല ചന്നമല കോളാറ്റിൽ വീട്ടിൽ നിന്നും കുറ്റപ്പുഴ മഞ്ഞാടി ഇരുവള്ളിപ്ര ആശാരിപ്പറമ്പിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശരൺ എന്ന് വിളിക്കുന്ന കാർത്തിക് ബിനു (22) ആണ് പൊൻകുന്നത്തുനിന്നും പിടിയിലായത്. ജനുവരി രണ്ടിനു പുലർച്ചെ പെൺകുട്ടിയുടെ വീടിന്റെ കിടപ്പുമുറിയുടെ മുകളിലത്തെ ഓട് ഇളക്കി മാറ്റി സാഹസികമായി ഉള്ളിൽ കടന്നാണ് ബലാൽസംഗത്തിന് ഇരയാക്കിയത്. ഒരു വർഷത്തിലധികമായി ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും അടുപ്പത്തിലായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ച പോലീസ് പൊൻകുന്നത്ത് അമ്മാവന്റെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്‌പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ എസ്.ഐ. ഗോപകുമാർ, എ.എസ്.ഐ ഷിബു രാജ്, എസ്.സി.പി.ഓമാരായ ജോബിൻ ജോൺ, ശബാന, അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.


