സന്നിധാനം – കാനനപാത വഴി ശബരിമലയ്ക്ക് വരുന്ന തീർഥാടകർ സമയക്രമം പാലിക്കണമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. സത്രം പുല്ലുമേട് വഴി രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും മുക്കുഴി വഴി രാവിലെ 7 മുതൽ 3 വരെയും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. തിരിച്ച് ശബരിമലയിൽ പുല്ലുമേട് വഴി രാവിലെ 8 മുതൽ 11 വരെയേ പ്രവേശനം അനുവദിക്കുകയുള്ളു എന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

കാനനപാത വഴി ശബരിമലയിലേക്ക് വരുന്ന തീർഥാടകർ നിശ്ചിതവഴികളിലൂടെ മാത്രം യാത്ര ചെയ്യാൻ പാടുള്ളു. നടത്തം ലാഭിക്കുന്നതിനായി വനത്തിലൂടെ കുറുക്കുവഴികൾ കയറാതിരിക്കുക. തീർഥാടകർ പ്ലാസ്റ്റിക് കൊണ്ടുവരാനോ വസ്ത്രങ്ങൾ വനങ്ങളിൽ വലിച്ചെറിയാനോ പാടില്ല. മലമൂത്ര വിസർജനത്തിനായി ബയോടോയ്‌ലറ്റുകൾ ഉപയോഗിക്കണം. ഭക്ഷണ അവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയരുത്. കുരങ്ങുകൾ ഉൾപ്പെടെ ഒരുവിധ വന്യജീവികളെയും സമീപിക്കുകയോ ഭക്ഷണം നൽകുകയോ ചെയ്യാതിരിക്കുക.



