സന്നിധാനത്ത് ദർശനത്തിനായി കുട്ടികൾ ഫ്‌ളൈഓവർ കയറേണ്ട ; കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക പരിഗണന ;

Kerala Pathanamthitta
Print Friendly, PDF & Email

ശബരിമല: സന്നിധാനത്തെത്തുന്ന മുതിർന്ന അയ്യപ്പന്മാർക്കും മാളികപ്പുറങ്ങൾക്കും കുഞ്ഞുങ്ങൾക്കും അംഗപരിമിതർക്കും പ്രത്യേക പരിഗണന ലഭ്യമാണ്. വലിയ നടപ്പന്തലിൽ ഒരു വരി അവർക്കായി ഒഴിച്ചിട്ടിട്ടുണ്ട്. കൂടാതെ പതിനെട്ടാംപടി കയറിയെത്തുമ്പോൾ ഇവരെ ഫ്‌ളൈ ഓവർ വഴിയല്ലാതെ നേരിട്ട് ദർശനത്തിന് അനുവദിക്കുന്നുണ്ട്. കൊച്ചുകുട്ടികൾക്കൊപ്പം മുതിർന്ന ഒരാളെയും നേരിട്ട് ദർശനത്തിനായി കടത്തിവിടുന്നുമുണ്ട്.

ഇക്കാര്യങ്ങൾ അറിയാത്ത പലരും ഫ്‌ളൈ ഓവർ വഴിയും പോകാറുണ്ട്. സംഘമായി എത്തുന്ന ഭക്തർ കൂട്ടം തെറ്റിപ്പോകുമോ എന്ന ഭയത്താൽ പലപ്പോഴും ഇങ്ങനെയുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ മടിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ചോറൂണിനുൾപ്പെടെ കൊച്ചുകുട്ടികളുമായി ഒട്ടേറെ ഭക്തരാണ് സന്നിധാനത്തിലെത്തുന്നത്. പതിനെട്ടാംപടി കയറുന്ന അവസരത്തിലും കുഞ്ഞുങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പോലീസ് ഇവർക്ക് പ്രത്യേക ശ്രദ്ധ നൽകുന്നു.

പതിനെട്ടാം പടിയിലെ പൊലീസിന്റെ ഡ്യൂട്ടി സമയം കുറച്ചത് ദർശനം സുഗമമാക്കി *-ദേവസ്വം ബോർഡ് പ്രസിഡന്റ*്

വൃശ്ചികം ഒന്നു മുതൽ ശബരിമല തീർത്ഥാടകരുടെ സുഗമമായ ദർശനം സാധ്യമാക്കുന്നതിൽ ദേവസ്വം ബോർഡും പോലീസും ചേർന്നെടുത്ത പതിനെട്ടാം പടിയിലെ പോലീസിന്റെ ഡ്യൂട്ടി സമയം കുറയ്ക്കാനുള്ള തീരുമാനം ഏറെ വിജയകരമായതായി ദേവസം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. അയ്യപ്പഭക്തർക്ക് ഉള്ള സംതൃപ്തി നിലനിർത്തിക്കൊണ്ടു പോകുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസിന്റെ മേൽ നോട്ടം വഹിക്കുന്ന എ.ഡി.ജി.പി. എസ് ശ്രീജിത്തുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡൻറ്.

കഴിഞ്ഞ തവണത്തെ അനുഭവത്തിലുള്ള പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നിലയ്ക്കലിലെ പാർക്കിങ് പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാനായി . 7500-8000 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമുണ്ടായിരുന്നത് രണ്ടായിരത്തിനടുത്ത് വർദ്ധിപ്പിക്കാൻ കഴിഞ്ഞു. കോടതിയിൽ നിന്ന് ലഭിച്ച പ്രത്യേക അനുമതിയും സഹായകരമായതായി പി.പ്രശാന്ത് പറഞ്ഞു. കഴിഞ്ഞവർഷം ഏർപ്പെടുത്തിയ ഫാസ്ടാഗ് സംവിധാനം വിജയം ആയതിനാൽ ഇത്തവണയും തുടരും.
തീർഥാടനകാലം തുടങ്ങിയ ശേഷം ശ്രദ്ധയിൽപ്പെട്ട ജ്യോതി നഗർ , നടപ്പന്തൽ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണത്തിലുള്ള പ്രശ്‌നം പരിഹരിച്ചു. പ്രത്യേകം കിയോസ്‌കുകൾ ഒരുക്കിയാണ് നടപ്പന്തൽ, ബാരിക്കേഡ് എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നത്.

ഭക്തർക്ക് പ്രസാദങ്ങൾ ഉറപ്പാക്കാൻ നേരത്തെ നടപടി തുടങ്ങി

ശബരിമലയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് യഥാസമയം പ്രസാദങ്ങൾ ഉറപ്പാക്കുന്നതിന് ദേവസ്വം ബോർഡ് ഒക്ടോബറിൽ തന്നെ നടപടികൾ തുടങ്ങിയതായി ദേവസം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. കഴിഞ്ഞദിവസം വരെ അരവണ ടിന്നുകളുടെ 40,129 എണ്ണം ബഫർ സ്റ്റോക്കിൽ ഉണ്ട്. ഒന്നര ലക്ഷം അപ്പം പാക്കറ്റുകളുടെ നിർമ്മാണവും നടക്കുന്നു.
പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള വിശുദ്ധി സേന സന്നിധാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു.

സുരക്ഷിതവും സുഖകരവുമായ ദർശനം

സുരക്ഷിതമായി സുഖകരമായ രീതിയിൽ ദർശനം ലഭിക്കുന്ന കാഴ്ചയാണ് നടപ്പന്തലിൽ കാണാൻ കഴിയുകയെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞു. പൊലീസിന്റെ തിരക്ക് നിയന്ത്രണ സംവിധാനം മികവുറ്റതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പതിനെട്ടാം പടിയിൽ പോലീസിന്റെ ഡ്യൂട്ടി സമയം 20 മിനിറ്റിൽ നിന്ന് 15 മിനിറ്റായി കുറച്ചത് കാര്യക്ഷമത വർദ്ധിപ്പിച്ചിട്ടുണ്ട്. മിനിറ്റിൽ 80 പേരെ എങ്കിലും കടത്തിവിടാൻ പതിനെട്ടാം പടിയിൽ കഴിയുന്നു. അതിനാൽ ഭക്തർക്ക് ഏറെ നേരം വരി നിൽക്കേണ്ട അവസ്ഥയില്ല. വിർച്വൽ ക്യൂ വഴി ക്രമീകരിച്ചിരിക്കുന്നതിനാൽ പമ്പ മുതലേ തിക്കും തിരക്കുമില്ലാതെ സന്നിധാനത്തെത്താൻ കഴിയുന്നു.
പടിപൂജയ്ക്ക് വേണ്ടി പതിനെട്ടാം പടിക്കു ഏറെ മുകളിലായി ഹൈഡ്രോളിക് സംവിധാനം ദേവസ്വം ഏർപ്പെടുത്തിയിട്ടുണ്ട്. തന്ത്രിമാരുമായി ആലോചിച്ചതിനുശേഷം ആണ് ഇത് സ്ഥാപിച്ചത്. ഇതോടൊപ്പം പതിനെട്ടാം പടിയിൽ സുരക്ഷിതമായും കാര്യക്ഷമമായും പോലീസിന് ജോലി ചെയ്യുന്നതിന് പതിനെട്ടാം പടിയെ ബാധിക്കാത്ത വിധം സംവിധാനം ഒരുക്കിയിട്ടുണ്ട്.

ജർമ്മൻ പന്തൽ ഹിറ്റ്

പമ്പയിലും നിലയ്ക്കലിലും ഒരുക്കിയ ജർമ്മൻ പന്തൽ ഇതിനകം ഹിറ്റ് ആയിക്കഴിഞ്ഞു. പമ്പയിലെ പന്തലിൽ മൂവായിരം പേർക്കും നിലയ്ക്കലിൽ രണ്ടായിരം പേർക്കും വിരി വെയ്ക്കാനാകും. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് അടുത്താണ് നിലയ്ക്കലിലെ പന്തൽ. മുൻപുണ്ടായിരുന്ന ഷെഡുകളിലും വിരി വെക്കാൻ സൗകര്യമുണ്ട്.
സന്നിധാനത്തും ഭക്തർക്ക് വെയിലും മഴയും കൊള്ളാതെയിരിക്കാൻ പന്തലുകൾ ഒരുക്കിയിട്ടുണ്ട്.
നെയ് വിളക്ക്, അഷ്ടകലശം തുടങ്ങിയ വഴിപാടുകൾ നടത്താനും പ്രസാദം സ്വീകരിക്കാനും പ്രത്യേക കൗണ്ടറും പുതുതായി തുടങ്ങി.

ഭഗവാന് ചാർത്തുന്നത് ശുദ്ധമായ ചന്ദനം

സന്നിധാനത്തു തന്നെ അരച്ചെടുക്കുന്ന ശുദ്ധമായ ചന്ദനമാണ് കളഭച്ചാർത്ത് സമയത്ത് ഭഗവാന് ചാർത്തുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. മുൻപ് പുറത്തു നിന്ന് ചന്ദനം എത്തിക്കുകയായിരുന്നു. ഒരു ഭക്തൻ ചന്ദന മരയ്ക്കുന്ന മൂന്ന് യന്ത്രങ്ങൾ വഴിപാടായി സമർപ്പിച്ചതോടെ നേരിട്ട് ചന്ദനം അരച്ചെടുക്കുകയാണിപ്പോൾ. കുങ്കുമപ്പൂവ്, പച്ചക്കർപ്പൂരം എന്നിവ ചേർത്ത് അരച്ചെടുക്കുന്ന ചന്ദനം കളഭച്ചാർത്തിനു ശേഷം ഭക്തർക്ക് പ്രസാദമായി നൽകുകയും ചെയ്യുന്നു.

ചുക്കുവെള്ളം വിതരണം ചെയ്യുന്നവർക്ക് യൂണിഫോം നൽകി

ശബരിമല: സന്നിധാനത്ത് ചുക്കു വെള്ളം വിതരണം ചെയ്യുന്നവർക്ക് യൂണിഫോം നൽകി. അയ്യപ്പൻ്റെ ചിത്രം പതിച്ച കടും നീല നിറത്തിലുള്ള ടീ ഷർട്ട് ധരിച്ചായിരിക്കും തിങ്കളാഴ്ച മുതൽ ഇവരുടെ പ്രവർത്തനം. യൂണിഫോം വിതരണം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി.മുരാരി ബാബു അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി.നാഥ്, ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ രഞ്ജിത് ശേഖർ, എക്സിക്യൂട്ടിവ് എൻജിനിയർമാരായ ശ്യാമപ്രസാദ്, രാജേഷ് മോഹൻ, ജി . പി. പ്രവീൺ, സുനിൽകുമാർ, ടി.രമണൻ എന്നിവർ പ്രസംഗിച്ചു. ഉരൽക്കുഴി മുതൽ അപ്പാച്ചിമേട് വരെയും സ്വാമി അയ്യപ്പൻ റോഡിൽ ചരൽമേട് വരെയും 67 കേന്ദ്രങ്ങളിൽ ഇവർ ചുക്കു വെള്ളവും ബിസ്ക്കറ്റും വിതരണം ചെയ്യും. അറുനൂറോളം പേർ മൂന്ന് ഷിഫ്റ്റിലാണ് ജോലി ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *