സ്വയം ചികിത്സപാടില്ല, ഏതുതരം പനിയായാലും ഡോക്ടറെ കാണാൻ മടിക്കരുത്; ജില്ലാ മെഡിക്കൽ ഓഫീസർ
പത്തനംതിട്ട – സാധാരണ ജലദോഷപ്പനി മുതൽ ഗുരുതരമാകാവുന്ന എച്ച്1എൻ1, ഡെങ്കിപ്പനി, എലിപ്പനിവരെ പടരാൻ സാധ്യതയുള്ള സമയമായതിനാൽ സ്വയംചികിത്സ ചെയ്യാതെ കൃത്യമായ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.എൽ. അനിതകുമാരി അറിയിച്ചു. ചെറിയ തൊണ്ടവേദന, മൂക്കാലിപ്പ് എന്നിവയോടുകൂടി സാധാരണ കണ്ടു വരുന്ന ജലദോഷപ്പനി ശരിയായ വിശ്രമം, ഭക്ഷണ ക്രമീകരണം എന്നിവ കൊണ്ടു മാറും. മൂന്നുദിവസത്തിനു ശേഷവും ഇത് മാറുന്നില്ലെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത് .പനിബാധിച്ചവർ മറ്റുള്ളവരുമായും പ്രത്യേകിച്ച് കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർ, കിടപ്പു രോഗികൾ എന്നിവരുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണം. പനിബാധിതരുമായി അടുത്ത് ഇടപഴകേണ്ടിവരുമ്പോൾ മുൻകരുതൽ വേണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക, പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്‌ക് ധരിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം. ആശുപത്രി ജീവനക്കാർ, ഡോക്ടറെ കാണാൻ പോകുന്നവർ, രോഗികളുടെ കൂട്ടിരിപ്പുകാർ തുടങ്ങിയവർ മാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കണം.


