തിരുവനന്തപുരം – കഴിഞ്ഞ ദിവസത്തെ ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗരവും, ക്ഷേത്ര പരിസരവും റോഡും വൃത്തിയാക്കിയതിനു നേതൃത്വം കൊടുത്ത മേയർ വി.വി. രാജേഷിനെ പ്രശംസിച്ച് നടി മല്ലിക സുകുമാരൻ രംഗത്ത്. രാഷ്ട്രീയക്കാർ മാതൃകയാക്കേണ്ട ഭരണാധികാരിയാണ് രാജേഷെന്നും ഈ അഭിപ്രായം വളരെ മുമ്പേ തന്നെ താൻ പറഞ്ഞിട്ടുണ്ടെന്നും മല്ലിക പറഞ്ഞു. ‘‘ആത്മ പ്രശംസയും വഴിവിട്ട വാദ പ്രതിവാദങ്ങളും അല്ല.. മറിച്ച് സാധാരണക്കാരുടെ മനസ്സിൽ മങ്ങാതെ, മായാതെ നിൽക്കുന്നത് ഇതുപോലെയുള്ള സൽപ്രവർത്തികളാണ് മാതൃക …. രാഷ്ട്രീയക്കാർ മാതൃകയാക്കേണ്ട ഭരണാധികാരി…. ഞാൻ വളരെ മുൻപേ പറഞ്ഞതാണ്. .ആരാധ്യനായ മേയർക്ക് അഭിനന്ദനങ്ങൾ…രാജേഷ്… എല്ലാ ഭാവുകങ്ങളും.’’– മല്ലിക സുകുമാരന്റെ വാക്കുകൾ ഇങ്ങനെ…
ആറ്റുകാൽ പൊങ്കാല കഴിഞ്ഞപ്പോൾത്തന്നെ അതിവേഗം നഗരത്തെ ശുദ്ധമാക്കിയ നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് കൂപ്പുകൈ. 3000 തൊഴിലാളികൾ ആണ് ഇന്നലെ രാത്രിയോടെ നഗരത്തിലെ പ്രധാന വീഥികളെല്ലാം വൃത്തിയാക്കിയത്. രാത്രി വൈകിയും അവർ ജോലി ചെയ്തു. ഒപ്പം മേയറും സംഘവും. ഈ മാലിന്യങ്ങൾ ഈഞ്ചയ്ക്കലിലെ കെഎസ്ആർടിസിയുടെ സ്ഥലം, കരമന, ചെറുവയ്ക്കൽ ഭാഗങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്.
തരംതിരിക്കാതെയാണ് മാലിന്യം ഈ സ്ഥലങ്ങളിൽ ഇപ്പോൾ എത്തിച്ചിരിക്കുന്നത്. പകൽ ഗതാഗതക്കുരുക്കു മൂലം വാഹനങ്ങൾക്ക് യഥാസമയം എത്താൻ സാധിക്കാത്തതു കാരണം മാലിന്യ നീക്കം വൈകിയിരുന്നു. രാത്രി എട്ടരയോടെ വെള്ളം ഉപയോഗിച്ച് പ്രധാന വീഥികളും വൃത്തിയാക്കി. മാലിന്യ നീക്കത്തിനൊപ്പം ഇഷ്ടിക ശേഖരണവും നടത്തി. ഇഷ്ടികകൾ പുത്തരിക്കണ്ടം മൈതാനത്തേക്കു മാറ്റി. കഴിഞ്ഞ വർഷത്തിനു സമാനമായി ലൈഫ് ഭവന പദ്ധതി അടക്കമുള്ള ഭവന പദ്ധതികൾക്കായി ആണ് ഇഷ്ടികകൾ സൗജന്യമായി നൽകുന്നത്.


