തിരുവല്ല – ഇടതു മുന്നണി അധികാരത്തിൽ വന്ന ശേഷം ശബരിമലയുടെ വിശുദ്ധിയും പരിപാവനതയും കളങ്കപ്പെടുത്തുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗ്ഗീസ് മാമ്മൻ പറഞ്ഞു. 18 ന് പന്തളത്തു നടത്തുന്ന വിശ്വാസ സംഗമത്തിനു മുന്നോടിയായി യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതു മുന്നണി ഭരണത്തിൻ കീഴിൽ 2018-19 കാലത്ത് യുവതി പ്രവേശനം നടത്തി അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തിയ സർക്കാർ ശ്രീകോവിലിലെ കട്ടിളയുടെയും ദ്വാരപാലക വിഗ്രഹങ്ങളിലെയും സ്വർണ്ണം കവർന്നെടുത്തു കൊണ്ട് അത് അയ്യപ്പനു വേണ്ടി സമർപ്പിച്ച വിശ്വാസികളോട് കടുത്ത ക്രൂരതയാണ് കാണിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. കൺവീനർ ലാൽ നന്ദാവനം അധ്യക്ഷത വഹിച്ചു. അയ്യപ്പസേവാസംഘം ദേശീയ ജന:സെക്രട്ടറി ഡി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, യുഡിഎഫ് മണ്ഡലം ചെയർമാൻ ഷിബു പുതുക്കേരിൽ, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എം.അനീർ, ആർ.എസ്.പി.നിയോജക മണ്ഡലം സെക്രട്ടറി മധുസൂദനൻ പിള്ള, മുൻ നഗരസഭ അദ്ധ്യക്ഷൻ മാരായ ആർ.ജയകുമാർ, കെ.വി.വർഗ്ഗീസ്, എ.ജി.ജയദേവൻ, സണ്ണി മനയ്ക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ശ്രീജിത്ത് മുത്തൂർ, സജി എം.മാത്യു, നെബു കോട്ടയ്ക്കൽ, കെ.പി.രഘുകുമാർ, സോമൻ കല്ലേലിൽ, ബിനു വി.ഈപ്പൻ, രാജേഷ് മലയിൽ, റെജി മണലിൽ, ശാന്തകുമാരി, ജയ്‌സൺ പടിയറ, പി.ജി.രംഗനാഥൻ, ജോസ് പഴയിടം, ഫിലിപ്പ് ജോർജ്ജ്, ബിജു അറ്റ്‌ലാന്റ, രെൻജി പുത്തൻപറമ്പിൽ, സന്തോഷ് എൻ.എൽ, അമർഷാ, ബിജോയി കിഴക്കൻമുത്തൂർ, ജോമോൻ സി ജേക്കബ്, ബിജു അലക്‌സ് മാത്യു, വിനോദ് മമ്പലത്ത് എന്നിവർ പ്രസംഗിച്ചു.


