എടത്വ : ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ദൈവാലയമായ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിലേക്ക് എത്തുന്ന വിശ്വാസികൾ , ബോട്ട് ജെട്ടിയിലേക്ക് ഉള്ള യാത്രക്കാർ ഉൾപ്പെടെ നൂറ് ക്കണക്കിന് ആളുകൾ കടന്നുപോകുന്ന വഴിയുടെ ഇരുവശങ്ങളിലും മാലിന്യ കൂമ്പാരം. വീടുകളിൽ സഹായം ആവശ്യപ്പെട്ട് എത്തുന്ന നാടോടികൾ ശേഖരിക്കുന്ന വസ്ത്രങ്ങൾ എടത്വ പാലത്തിനടിയിൽ ആണ് ശേഖരിച്ചു വയ്ക്കുന്നത്. അവ തരംതിരിച്ച് നദിയിൽ കഴുകി വൃത്തിയാക്കി കയറ്റിയയച്ചതിന് ശേഷം ഉപയോഗശൂന്യമായ വസ്ത്രങ്ങൾ പാലത്തിനടിയിൽത്തന്നെ ആണ് ഉപേക്ഷിക്കൂന്നത്. വർഷങ്ങളായി പാലത്തിനടിയിലാണ് നാടോടികൾ താവളമടിച്ചിരിക്കുന്നത്. സന്ധ്യ കഴിഞ്ഞാൽ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ ഇവർ മദൃപിച്ച് ശണ്ഠ കൂടുന്നതും പതിവ് സംഭവമാണ്. ഇരുചക്രവാഹനങ്ങളിൽ എത്തുന്നവർ മാലിന്യങ്ങൾ വലിച്ചെറി യുന്നതും പാലത്തിനടിവശത്തേക്കാണ്. ഇത് തടയുന്നതിന് ക്യാമറ സ്ഥാപിക്കണം.എടത്വ പാലത്തിനടിയിൽ ഇത്രയുമധികം മാലിന്യം കെട്ടി കിടക്കുന്നതിന് സമീപം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ജനകീയ ഹോട്ടൽ, ധനകാര്യ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, ഹോട്ടലുകൾ, ബേക്കറികൾ സ്ക്കൂളുകൾ , കോളജ് എന്നിവ ഉൾപ്പെടെ 100 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്നത്. എടത്വ വില്ലേജ്, ഗ്രാമ പഞ്ചായത്ത് ഓഫീസുകൾക്ക് സമീപം മാലിന്യ ശേഖരം കെട്ടി കിടന്ന് ദുർഗന്ധം വമിക്കുന്നതായി പരാതി ഉണ്ട്. ഇതു മൂലം കൊതുകുകൾ പെരുകുന്നതിനും ഇടയാകുന്നു.
മണിക്കൂറുകൾ ആണ് ഓട്ടോറിക്ഷകൾ മഴയത്തും ചുട്ടു പൊള്ളുന്ന വെയിലത്തും ടൗണിൽ യാത്രക്കാരെ കാത്ത് കിടക്കുന്നത്. എടത്വ പാലത്തിനടിയിൽ ഉള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കിയതിന് ശേഷം ഓട്ടോ റിക്ഷകൾക്ക് പാർക്കിങ്ങ് സൗകര്യം ഏർപ്പെടുത്തിയാൽ ടൗണിലെ ഗതാഗത കുരുക്ക് കുറയുവാൻ സാധിക്കും. ഈ ആവശ്യമുന്നയിച്ച് എടത്വ വികസന സമിതി അധികൃതർക്ക് നിവേദനം നൽകിയിരുന്നതാണ്. ജനങ്ങളിൽ നിന്നും ആയിരക്കണക്കിന് രൂപ യൂസർ ഫീസ് ഇനത്തിൽ ഈടാക്കി ശേഖരിക്കുന്ന മാലിന്യങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യാത്തതുമൂലം ജനങ്ങൾക്ക് തന്നെ വിനയാകുന്നതായി പരാതി ഏറെയാണ്. ഏറെ കൊട്ടിഘോഷിക്കപെട്ട് തുടക്കം കുറിച്ച നദീതീര സൗന്ദര്യ വത്ക്കരണം പാതി വഴിയിൽ ഉപേക്ഷിച്ച നിലയിൽ ആണ്. നദീ തീരം ഇപ്പോൾ ‘മാലിന്യ ശേഖരണ കേന്ദ്രം ‘ആയി മാറിയിരിക്കുന്നു.
ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ തരം തിരിച്ച് സമയ ബന്ധിതമായി സംഭരണ ശാലയിലേക്ക് കൊണ്ടു പോകണമെന്നും എടത്വ പാലത്തിനടിവശത്തുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കിയതിന് ശേഷം ഓട്ടോ റിക്ഷകൾക്ക് പാർക്കിങ്ങ് സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കളക്ടർ, കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് എന്നിവർക്ക് നിവേദനം നൽകി.


