മദ്യലഹരിയിൽ ഭാര്യയെയും പ്രായപൂർത്തിയാവാത്ത മകളെയും മർദ്ദിക്കുകയും, കത്തികൊണ്ട് കുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ

Crime
Print Friendly, PDF & Email

തിരുവല്ല – സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും മക്കളെയും അമ്മയെയും ഉപദ്രവിക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാര്‍ സീതത്തോട് സ്വദേശി തുളസീരാജ് (38) ആണ് പിടിയിലായത്. ഡ്രൈവര്‍ ജോലി ചെയ്യുകയാണ് ഇയാള്‍. കഴിഞ്ഞ 30 ന് രാത്രി എട്ടിന് ശേഷമാണ് ഇയാളും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന ഇരവിപേരൂര്‍ വാരാമണ്ണില്‍ വീട്ടില്‍ വച്ചാണ് ദേഹോപദ്രവം ഏല്‍പ്പിക്കുകയും കത്തി കൊണ്ട് ആക്രമിക്കുകയും ചെയ്തത്. ഭാര്യയെ തടഞ്ഞുനിര്‍ത്തി ഇരുകവിളിലും തലയിലുമൊക്കെ അടിച്ചു.

അസഭ്യം വിളിച്ചുകൊണ്ട് കൈയില്‍ കരുതിയ കത്തി യുവതിയുടെ കഴുത്തില്‍ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അടിവയറ്റില്‍ ചവിട്ടി, ഇടതുകൈയില്‍ കത്തികൊണ്ട് വരയുകയും ചെയ്തു. തടസ്സം പിടിച്ച 17 കാരിയായ മൂത്തമകളെ ദേഹത്തും കവിളത്തും അടിച്ചു, പിന്നീട് തൊഴിച്ചു താഴെയിട്ടു. മൂക്കില്‍ ചവിട്ടി, കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്താന്‍ ശ്രമിച്ചു. വലതു കൈകൊണ്ട് തടഞ്ഞ കുട്ടിയുടെ കൈത്തണ്ടയില്‍ മുറിവുണ്ടായി, കുട്ടിക്ക് ബോധക്ഷയമുണ്ടായി. തുടര്‍ന്ന്, മക്കളെയും ഭര്‍ത്താവിന്റെ അമ്മയെയും കൂട്ടി യുവതി അടുത്ത വീട്ടില്‍ അഭയം പ്രാപിച്ചു.പിറ്റേന്ന് തിരുവല്ല ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി.

ഓഗസ്റ്റ് ഒന്നിന് വൈകിട്ട് തിരുവല്ല സ്‌റ്റേഷനില്‍ എത്തി യുവതി മൊഴി നല്‍കി. എ എസ് ഐ രാജു മൊഴി രേഖപ്പെടുത്തി, എസ്‌ഐ ടി ഉണ്ണികൃഷ്ണന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇയാളുടെ ബന്ധുവിന്റെ കോട്ടയം എരുമേലി കനകപ്പാലം പെരിയന്മലയില്‍ വീട്ടില്‍ ഒളിവില്‍ താമസിക്കുന്നതായി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം അവിടെയെത്തി 5 ന് പുലര്‍ച്ചെ ഒന്നിന് കസ്റ്റഡിയിലെടുത്തു. എസ് ഐ കെ രവിചന്ദ്രന്റെ നേതൃത്വത്തില്‍ തുടര്‍ന്നുള്ള അന്വേഷണം നടത്തി.

വൈദ്യ പരിശോധനക്ക് ശേഷം സ്‌റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യംചെയ്തു. കുറ്റം സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ രാവിലെ പത്തിന് അറസ്റ്റ് രേഖപ്പെടുത്തി. ഇപ്പോള്‍ യുവതിയും മക്കളും ഭര്‍ത്താവിന്റെ അമ്മയും കൂട്ടുകാരിയുടെ വീട്ടില്‍ കഴിയുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *