പത്തനംതിട്ട – അതിദാരിദ്ര പട്ടികയിൽ നിന്ന് ജില്ലയിൽ ആദ്യമായി റവന്യൂ ഭൂമി സ്വന്തമാക്കി റാന്നി സ്വദേശി വിജീഷ്. റാന്നി താലൂക്കിൽ ചേത്തയ്ക്കൽ വില്ലേജിൽ സ്രാമ്പിക്കലിൽ വിജീഷിന് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടന്ന പട്ടയമേളയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പട്ടയം കൈമാറി. റാന്നി താലൂക്കിൽ ചെറുകോൽ വില്ലേജിൽ മൂന്ന് സെന്റ് സർക്കാർ ഭൂമി വിജീഷിന് സ്വന്തമായി. പഞ്ചായത്തിലൂടെ വീടും ഇനി ലഭിക്കും. ഇരുപതു വർഷം മുമ്പ് വീടിന് തീ പിടിച്ച് വിജീഷിന്റെ മാതാപിതാക്കൾ മരിച്ചിരുന്നു. മാതാവിന്റെ ബന്ധുക്കളോടൊപ്പം വെച്ചൂച്ചിറയിലാണ് വിജീഷും സഹോദരനും താമസിക്കുന്നത്.
*കൈതക്കര കോളനി നിവാസികൾക്കും പട്ടയം
നീണ്ട 40 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അന്തിയുറങ്ങുന്ന കിടപ്പാടത്തിന് പട്ടയം ലഭിച്ച സന്തോഷത്തിലാണ് കൈതക്കര കോളനി നിവാസികൾ. 10 കുടുംബങ്ങൾക്കാണ് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പട്ടയമേളയിൽ ഭൂമിയുടെ അവകാശ രേഖ ലഭിച്ചത്. കോന്നി താലൂക്കിലെ പ്രമാടം ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന ശിവൻകുട്ടി, കൃഷ്ണൻകുട്ടി, രഘുരാമൻ, എം എൻ ബിന്ദു, കെ ആർ അനിൽ, പി കെ രാജമ്മ, പി പി ബാലൻ, രമ കൃഷ്ണൻകുട്ടി, ഓമന, ദേവകി കൃഷണൻകുട്ടി എന്നിവർക്കാണ് നാല് സെന്റ് ഭൂമിയുടെ അവകാശ രേഖ ലഭിച്ചത്. സാങ്കേതിക തടസം നീക്കി അവകാശി ഇല്ലാത്ത ഭൂമി ലാൻഡ് ട്രൈബ്യൂണൽ പട്ടയമാക്കിയാണ് വിതരണം ചെയ്തത്.
What do you feel about this post?
Like
Love
Happy
Haha
Sad

