കോഴഞ്ചേരി – തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിദേശഫലങ്ങളുടെ സ്വദേശമാവാൻ ഒരുങ്ങി ‘സമൃദ്ധി’ കർഷകസംഘം. വിദേശ ഫലം കൃഷി ചെയ്ത് പ്രാദേശിക സമ്പദ് വ്യവസ്ഥയെ കാർഷിക മേഖലയിലൂടെ ശക്തിപ്പെടുത്തുന്നതാണ് ഫ്രൂട്ട് ഗ്രാമം പദ്ധതി. ഗ്രാമപഞ്ചായത്ത്, കൃഷി, വ്യവസായം, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കർഷകരുടെ വരുമാനം വർധിപ്പിക്കുക, പുതിയ തൊഴിലവസരം സൃഷ്ടിക്കുക എന്നിവയും ലക്ഷ്യമിടുന്നു. കാലാവസ്ഥയ്ക്കനുസൃതമായി മാംഗോസ്റ്റീൻ, അവക്കാഡോ, ഡൂറിയാൻ, റമ്പൂട്ടാൻ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.
വിദേശ ഫലങ്ങളുടെ ആവശ്യാനുസരണം ആഭ്യന്തര ഉൽപാദനം വർധിപ്പിച്ച് സ്വയം പര്യാപ്തത നേടുകയാണ് ലക്ഷ്യം. വിവിധതരം പഴവർഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കർഷകർക്ക് പുതിയ വരുമാന മാർഗമാണ് പദ്ധതിയിലൂടെ പഞ്ചായത്ത് നടപ്പാക്കാനൊരുങ്ങുന്നത്. തരിശുഭൂമികൾ ഫലപ്രദമായി ഉപയോഗപെടുത്താനൊപ്പം കൃഷി, വിളവെടുപ്പ്, സംസ്‌കരണം, വിപണനം തുടങ്ങി നിരവധി തൊഴിലവസരങ്ങളും പ്രാദേശികമായി ലഭിക്കും. പഴങ്ങളിൽ നിന്ന് ജാം, സ്‌ക്വാഷ്, അച്ചാർ തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനായി റീട്ടെയിൽ ഷോപ്പും ആരംഭിക്കും.
വിപണന സാദ്ധ്യത വർധിപ്പിക്കാനും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഉൽപന്നങ്ങൾ ലഭ്യമാകുന്നതിനും കഴിയും. ഫാം ടൂറിസം, കാർഷിക പ്രദർശനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ടൂറിസത്തിനുള്ള സാധ്യതയും പദ്ധതി തുറക്കുന്നു. ഉയർന്ന ഗുണമേന്മയുള്ള വിദേശ ഫലസസ്യങ്ങളുടെ തൈകൾ ഉൽപാദിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും ഫ്രൂട്ട് നഴ്സറിയും അനുബന്ധമായി സ്ഥാപിക്കും. പദ്ധതിയിലൂടെ തോട്ടപ്പുഴശ്ശേരിയെ പ്രധാന പഴവർഗ ഉൽപ്പാദന കേന്ദ്രമാക്കി മാറ്റി സാമ്പത്തികമായി സ്വയംപര്യാപ്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആർ കൃഷ്ണകുമാർ പറഞ്ഞു.


