ഇടുക്കി: വണ്ടൻമേട്ടിലെ കോൺഗ്രസിൽ ഉടലെടുത്ത ചേരിപ്പോരും ഗ്രൂപ്പ് തർക്കങ്ങളും പുതിയ തലത്തിലേക്ക്. സമൂഹ മാധ്യമങ്ങളിൽ ആരോപണ പ്രത്യാരോപണ തമ്മിലടികൾ മുറുകയാണ്. കോൺഗ്രസ് നേതാക്കളെ ‘കുറുവാ’സംഘത്തോട് ഉപമിച്ചുള്ള എ, ഐ ഗ്രൂപ്പുകളുടെ കുറിപ്പുകളും സന്ദേശങ്ങളുമാണ് ഇതിനിടെ ഇത്തരത്തിൽ പ്രചരിച്ച സന്ദേശത്തിലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
നേതാക്കളുടെ പേര് പറയാതെയും പ്രത്യക്ഷത്തിൽ തിരിച്ചറിയും വിധത്തിൽ പൂർവകാല ചരിത്രങ്ങൾ പരാമർശിച്ചുമാണ് വാട്‌സ്ആപ്പ് സന്ദേശങ്ങൾ. ഒരു മാസത്തിനിടെ എ. ഐ ഗ്രൂപ്പുകൾ പലതവണ രഹസ്യ യോഗം ചേർന്നിരുന്നു. ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾക്കെതിരെ രൂക്ഷവിമർശനമാണ് ഗ്രൂപ്പ് യോഗങ്ങളിൽ നടന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അഭിപ്രായപ്രകടനം നടത്തുന്നവരെ പുറത്താക്കുന്നതിനെതിരെയും പ്രവർത്തകരും അണികളും തുറന്നടിക്കുന്നു. ബിജെപി പിന്തുണയോടെ സ്വതന്ത്രനെ പ്രസിഡന്റാക്കി യുഡിഎഫ് വണ്ടൻമേട് പഞ്ചായത്ത് ഭരിക്കുന്നതിനെതിരെയും രൂക്ഷ വിമർശനമുയർന്നു. ബിജെപിയുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്നും പിന്തുണ വേണ്ടെന്നു വയ്ക്കണമെന്നും അഭിപ്രായമുയർന്നു.
*‘അതിനിടെ കൊന്ന് കെട്ടിത്തൂക്കി’യതായി വാട്‌സ്ആപ് സന്ദേശം
അഞ്ച് കോൺഗ്രസ് നേതാക്കളെ പരാമർശിച്ചുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് സന്ദേശത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തൽ. പേര് പരാമർശിക്കാതെയുള്ള സന്ദേശത്തിൽ ‘പൊതുസമൂഹത്തിൽ മാന്യൻ, സുന്ദരൻ, സൽസ്വഭാവി, പാർട്ടിക്കുവേണ്ടി എന്തും ചെയ്തു കൊടുക്കും. പക്ഷെ അവനെ സൂക്ഷിക്കണം. സ്വന്തം അപ്പനെ കൊന്ന് കെട്ടിത്തൂക്കിയവൻ’ എന്നാണ് ബാക്കി എഴുത്ത്. കഴിഞ്ഞദിവസമാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം പ്രത്യക്ഷപ്പെട്ടത്. വണ്ടൻമേട് പൊലീസിൽ ലഭിച്ച പരാതിയിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സന്ദേശം ഗ്രൂപ്പിൽ പ്രചരിപ്പിച്ചയാളെ എസ്എച്ച്ഒ എ ഷൈൻ കുമാറും സംഘവും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.
What do you feel about this post?
Like
Love
Happy
Haha
Sad

