സന്നിധാനം – ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം കുറിച്ച് മാളികപുറം മണിമണ്ഡപത്തിന് മുൻപിലായി ഗുരുതി നടന്നു. വൈകിട്ട് 5 ന് നട തുറന്നതിന് ശേഷം ഗുരുതിയുടെ കളം ഒരുക്കങ്ങൾ മണിമണ്ഡപത്തിനു സമീപം തുടങ്ങി. ഹരിവരാസനം ചൊല്ലി സന്നിധാനത്ത് നട അടച്ചശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയും ദേവസ്വം പ്രതിനിധികളും മാളികപ്പുറത്ത് എത്തിയതോടെ ഗുരുതി ചടങ്ങുകൾക്ക് തുടക്കമായി.
മണിമണ്ഡപത്തിന് മുന്നിൽ ഒരുക്കിയ തറയിൽ നിലവിളക്കുകളും പന്തവും കൊളുത്തി ചടങ്ങുകൾ തുടങ്ങി. തുടർന്ന് മന്ത്രങ്ങൾ ചൊല്ലി കുമ്പളങ്ങ മുറിച്ച് മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും കുഴച്ചുണ്ടാക്കിയ ചുവന്ന നിണമൊഴുക്കി ഗുരുതി നടത്തി.
മകരസംക്രമത്തിന്റെ ആറാം നാളാണ് പ്രകൃതിയുടെ ചൈതന്യമായ ഭദ്രകാളിക്ക് ഗുരുതി നടത്തുന്നത്. പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഗുരുതി ചടങ്ങിലുള്ളത്. ആദ്യത്തെ ചടങ്ങുകൾ മാത്രമേ ഭക്തജനങ്ങൾക്ക് കാണാൻ കഴിയുകയുള്ളു. രണ്ടാമത്തെ ചടങ്ങുകൾ മണിമണ്ഡപത്തിനുള്ളിൽ രാജപ്രതിനിധികളുടെ മാത്രം സാന്നിധ്യത്തിലാണ് നടക്കുന്നത്.
റാന്നി കുന്നയ്ക്കാട്ട് കുടുംബത്തിലെ കുറുപ്പന്മാർക്കാണ് ഗുരുതി ചടങ്ങുകൾ നടത്താനുള്ള അവകാശം. അജിത്ത് ജനാർദ്ദന കുറുപ്പ്, രതീഷ് അയ്യപ്പ കുറുപ്പ്, ജയകുമാർ ജനാർദ്ദന കുറുപ്പ് എന്നിവരാണ് ഗുരുതി കർമ്മങ്ങൾ നടത്തിയത്.
What do you feel about this post?
Like
Love
Happy
Haha
Sad

