ലോക്കൽ കമ്മറ്റി ഓഫീസിന് ഭൂമി വാങ്ങിയതിൽ ക്രമക്കേട് കണ്ടെത്തി : സിപിഎം വടശേരിക്കര ലോക്കൽ സെക്രട്ടറിയെ നീക്കി

Politics Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തതോടെ ജില്ലയിലെ സിപിഎമ്മില്‍ അച്ചടക്ക നടപടി തുടരുന്നു. പാര്‍ട്ടി ഓഫീസിന് ഭൂമി വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് വടശേരിക്കര ലോക്കല്‍ സെക്രട്ടറി ബഞ്ചമിന്‍ ജോസ് ജേക്കബിനെ നീക്കി. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന കമ്മറ്റിയംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടറിയേറ്റംഗം പി.ആര്‍. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന റാന്നി ഏരിയ കമ്മറ്റിയുടേതാണ് തീരുമാനം. പകരം സെക്രട്ടറിയായി വടശേരിക്കര പഞ്ചായത്ത് തെക്കുംമല വാര്‍ഡ് കമ്മറ്റിയംഗം കെ.കെ. രാജീവിന് ചുമതല നല്‍കി.

ലോക്കല്‍ കമ്മറ്റി ഓഫീസിന് ഭൂമി വാങ്ങിയതില്‍ ബെഞ്ചമിന്‍ ക്രമക്കേട് നടത്തി എന്നാണ് ആരോപണം. 50 സെന്റ് ഭൂമി വാങ്ങുന്നതിനാണ് ലോക്കല്‍ കമ്മറ്റി തീരുമാനിച്ചിരുന്നത്. റാന്നി ഏരിയ കമ്മറ്റി ഇതിന് അനുമതിയും നല്‍കി. 40 ലക്ഷം രൂപ സ്ഥലത്തിന് വില നിശ്ചയിച്ചു. 16 ലക്ഷം രൂപ വസ്തു ഉടമയ്ക്ക് നല്‍കി. ലോക്കല്‍ കമ്മറ്റി അംഗത്തിന്റെ വസ്തു പണയപ്പെടുത്തി വായ്പയെടുത്താണ് തുക കൈമാറിയത്. ഇത് തിരികെ എടുത്ത് നല്‍കാത്തത് സംബന്ധിച്ചും പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഏരിയ കമ്മറ്റി നിയോഗിച്ച രണ്ടംഗ കമ്മിഷന്‍ അന്വേഷണം നടത്തി. 1.02 ഏക്കര്‍ വാങ്ങാനാണ് കമ്മറ്റി അറിയാതെ സെക്രട്ടറി പദ്ധതിയിട്ടതെന്ന് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറുകളൊന്നും തയാറാക്കിയിരുന്നില്ല. കമ്മറ്റി അംഗങ്ങള്‍ അറിയാതെ സെക്രട്ടറി മറ്റു ചിലരില്‍ നിന്ന് നേരിട്ട് പണം വാങ്ങിയിരുന്നുവെന്നും കണ്ടെത്തി. ഓഗസ്റ്റ് 10 ന് ചേര്‍ന്ന യോഗമാണ് ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കിയത്. നിലവില്‍ കുമ്പളാംപൊയ്ക സര്‍വീസ് സഹകരണ സംഘത്തിന്റെ പ്രസിഡന്റ് കൂടിയാണ് ബെഞ്ചമിന്‍.

Leave a Reply

Your email address will not be published. Required fields are marked *