പത്തനംതിട്ട – ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറൽ ഓഫീസർമാർക്കുള്ള പരിശീലനം ജില്ലാ കളക്ടർ എ.ഷിബുവിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. സ്റ്റേറ്റ് ലെവൽ മാസ്റ്റർ ട്രെയിനർ എം എസ് വിജുകുമാർ, ജയദീപ് എന്നിവർ പരിശീലനക്ലാസുകൾ നയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗം, പെരുമാറ്റച്ചട്ടങ്ങൾ, വൾനറബിൾ ബൂത്തുകളുടെ മാപ്പിംഗ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്.

ജില്ലയിൽ പത്ത് മുതൽ പതിനാല് വരെ പോളിംഗ് ബൂത്തുകൾക്ക് ഒരു സെക്ടറൽ ഓഫീസറെ വീതമാണ് നിയോഗിച്ചിരിക്കുന്നത്. ബൂത്തുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി പുരോഗതി റിപ്പോർട്ട് ചെയ്യുകയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട തകരാറുകൾ പരിഹരിക്കുകയുമാണ് ഇവരുടെ ചുമതല. പോളിംഗിന് ശേഷം സാധനങ്ങൾ തിരികെ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കുന്നതുവരെയാണ് സെക്ടറൽ ഓഫീസർമാരുടെ പ്രവർത്തനസമയം.
ഇവർ വോട്ടെടുപ്പിന് മുൻപ് ഓരോരുത്തർക്കും ചുമതലപ്പെടുത്തിയ ബൂത്തുകൾ സന്ദർശിച്ച് സജ്ജീകരണങ്ങൾ ഉറപ്പ് വരുത്തും. ഏതെങ്കിലും ബൂത്തിൽ പുതിയ വോട്ടിംഗ് യന്ത്രം ആവശ്യമായി വന്നാൽ അവ ഉടൻ ലഭ്യമാക്കി റിട്ടേണിംഗ് ഓഫീസറുമായി ബന്ധപ്പെട്ട് കാൻഡിഡേറ്റ് സെറ്റിംഗ് നടത്തും.
തെരഞ്ഞെടുപ്പ് വിഭാഗം ഡപ്യുട്ടി കളക്ടർ പത്മചന്ദ്രകുറുപ്പ് , സെക്ടറൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.


