പത്തനംതിട്ട : വനാതിർത്തി നിർണയം നടന്നപ്പോൾ സാങ്കേതിക പിഴവുമൂലം വനരേഖയിൽ ഉൾപ്പെട്ടതും 1960 ന്ശേഷം സർക്കാർ ഏറ്റെടുത്തതുമായ ഭൂമി തിട്ടപ്പെടുത്തി കർഷകർക്കും ഭൂരഹിതർക്കും കർഷക തൊഴിലാളികൾക്കുമായി നൽകണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണി.28 ലക്ഷത്തോളം ഭൂരഹിതർ സംസ്ഥാനത്തുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.ഇവർക്കെല്ലാം സ്വന്തമായി ഭൂമിയും കിടപ്പാടവും നൽകുമ്പോൾ മാത്രമേ ഭൂപരിഷ്കരണ നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ നിറവേറ്റപെടുകയുള്ളൂ. 1960 നുശേഷം അനേകം ഏക്കർ കൃഷിഭൂമി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.1971 ലെ കണ്ണൻ ദേവൻ ഹിൽസ് റിസംഷൻ ഓഫ് ഹിൽസ് നിയമവും കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആക്ട് 1971 പ്രകാരവും സർക്കാർ ഏറ്റെടുത്ത മുഴുവൻ കൃഷി ഭൂമിയും ഭൂരഹിതർക്കും കർഷകർക്കും കർഷക തൊഴിലാളികൾക്കുമായി വിതരണം ചെയ്യണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.2023 ൽ വനസംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിയപ്പോൾ കർഷകരുടെ കൈവശമുണ്ടായിരുന്ന കാർഷികഭൂമി വനരേഖയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവകാശികൾക്ക് തിരികെ നൽകാമെന്ന് വ്യവസ്ഥ ചേർത്തിട്ടുണ്ട്.കേരളത്തിലെ പല സ്ഥലങ്ങളിലും വനംവകുപ്പ് വനത്തെയും കൃഷിയിടങ്ങളെയും വേർതിരിച്ച് സ്ഥാപിച്ച ജണ്ടകളെക്കറിച്ച് വ്യാപകമായ പരാതികൾ നിലനിൽക്കുകയാണ്.ശാസ്ത്രീയമായ അതിർത്തി നിർണ്ണയം നടത്തി കാർഷിക ഭൂമികളിലേക്കിറക്കി ജണ്ടകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന പരിശോധനയും നടത്തണം.ലോകത്തിനാകെ മാതൃകയായി കേരളത്തിൽ നടന്ന ഭൂപരിഷ്കരണ നടപടികളുടെ ലക്ഷ്യം ഭൂരഹിതരില്ലാത്ത കേരളമാണ്.
ഉപാധിരഹിത സർവ്വ സ്വതന്ത്ര ഭൂമിയും ഭൂവിനിയോഗ സ്വാതന്ത്ര്യവും കർഷകരുടെ അവകാശമാണ്.പരിസ്ഥിതിക്ക് ദോഷകരമാകാത്ത വിധത്തിൽ സ്വന്തം ഭൂമിയുടെ ഭൂവിനിയോഗത്തിന് കൃഷിക്കാർക്ക് സ്വാതന്ത്ര്യമുണ്ടാകണം.മറ്റേതൊരു ഇന്ത്യൻ പൗരനെപോലെയും ഇഷ്ടമുള്ള തൊഴിലെടുത്ത് ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശം കൃഷിക്കാർക്കു മുണ്ട്.കൃഷി അനുബന്ധ വ്യവസായ വാണിജ്യ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അഗ്രികൾച്ചർ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും കാർഷിക ഭൂമി ഉപയോഗിക്കുവാൻ കർഷകർക്ക് കഴിയണം.ഇതര രാജ്യങ്ങളിലെ കർഷകർ ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കാർഷിക അനുബന്ധ മേഖലയിലെ പ്രവർത്തനത്തിലൂടെയും സംരംഭങ്ങളാരംഭിച്ചും സാമ്പത്തികാഭിവൃദ്ധി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. നിയമപരമായി ഉടമസ്ഥാവകാശമുള്ള സ്വന്തം ഭൂമിയുടെ ഭൂവിനിയോഗം പരിമിതപ്പെടുത്തിക്കൊണ്ട് നിയമങ്ങൾ നിലനിൽക്കുന്നത് കാരണം നമ്മുടെ കൃഷിക്കാർക്ക് ഇത്തരം നേട്ടങ്ങളിലേക്ക് കുതിക്കുവാൻ കഴിയുന്നില്ല.പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ മാത്രമേ കർഷകരുടെ ഭാഗത്തുനിന്നു മുണ്ടായിട്ടുള്ളൂ.ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം സംസ്ഥാനത്തെ
വനവിസ്തൃതി വർദ്ധിച്ചതും 54% വനാവരണം കേരളത്തിലുണ്ടായതും കർഷകർ ജാഗ്രത പുലർത്തിയതിന്റെ ഫലമായിട്ടാണ്.പശ്ചിമഘട്ട താഴ്വരകളിലെ ജനവാസ മേഖലകളിലെ കുടിയേറ്റ കർഷകരുടെ നിയമപരമായ ഉടമസ്ഥാവകാശമുള്ള ഭൂമിയുടെ ഭൂവിനിയോഗത്തിൽ നിലനിൽക്കുന്ന തടസ്സങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.പരിസ്ഥിതിക്ക് ദോഷകരമാകാത്ത ഭൂമി വിനിയോഗിക്കുവാൻ കുടിയേറ്റ കർഷകർക്കും സാധിക്കണം.ഇക്കാര്യത്തിൽ വലിയ വിവേചനമാണ് കർഷകർ നേരിടുന്നത്.ഇത് പരിഹരിക്കുവാൻ ഭൂവിനിയോഗം സംബന്ധിച്ചുള്ള നിലവിലെ നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കണം.
ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈകോർത്ത് മുന്നോട്ട് വരണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.കേരള കോൺഗ്രസ് (എം)
പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഭൂവവകാശ കർഷക സംഗമം’ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാർട്ടി ജില്ലാ പ്രസിഡൻറ് ചെറിയാൻ പോളച്ചിറക്കലിന്റെ അധ്യക്ഷതയിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യപ്രഭാഷണം നടത്തി.സ്റ്റീഫൻ ജോർജ് ജോബ് മൈക്കിൾ എംഎൽഎ, പ്രമോദ് നാരായണൻ എംഎൽഎ, എൻ എം. രാജു , ടി. ഒ ഏബഹാം, സജി അലക്സ്, വർഗ്ഗീസ് പേരയിൽ, ഏബ്രഹാം പി. സണ്ണി, എബ്രഹാം വാഴയിൽ ,ജോർജ് എബ്രഹാം,മായ അനിൽകുമാർ, അഡ്വ. മനോജ് മാത്യു,കുര്യൻ മടക്കൽ, ആലിച്ചൻ , അംബിക മോഹൻ, ക്യാപ്റ്റൻ സി വി വർഗീസ് , സജു മിഖായേൽ , സോമൻ താമരച്ചാലിൽ , ഷെറി തോമസ് , റഷീദ് മുളന്തറ , രാജീവ് വഞ്ചിപ്പാലം , പി കെ ജേക്കബ് എന്നിവർ പ്രസംഗിച്ചു.


