കാനഡ വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചു: ആംസ്റ്റർ ഓവർസീസ് എമിഗ്രേഷൻ ലിമിറ്റഡ് 1.05 ലക്ഷം നഷ്ടപരിഹാരം നൽകണം

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ച റിക്രുട്ട്‌മെന്റ് ഏജന്‍സി 1.05 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്. കോട്ടയം കോടിമതയില്‍ പ്രവര്‍ത്തിക്കുന്ന ആംസ്റ്റര്‍ ഓവര്‍സീസ് എമിഗ്രേഷന്‍ലി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ എരുമേലി കാളകെട്ടി സ്വദേശി നല്‍കിയ പരാതിയിലാണ് വിധി.

6 മാസത്തിനകം കാനഡയില്‍ ജോലിയ്ക്ക് സ്ഥിരം വിസ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞാണ് കമ്പനി കാളകെട്ടി ചെമ്മരപ്പള്ളിയില്‍ ഡാല്‍മിയ ജോര്‍ജിന്റെ പക്കല്‍ നിന്നും 75,000 രൂപ 2019 നവംബറില്‍ വാങ്ങിയത്. പണം വാങ്ങിയിട്ടും കാനഡയ്ക്ക് പോകാന്‍ വിസ ലഭിക്കാത്തതിനാല്‍ കൊടുത്ത രൂപ തിരിച്ചു കിട്ടണമെന്നും നഷ്ടപരിഹാരം ലഭിക്കണമെന്നും കാണിച്ചുള്ള ഹര്‍ജി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ നല്‍കി.

തുടര്‍ന്ന് കമ്മിഷന്‍ ഇരുകൂട്ടര്‍ക്കും നോട്ടീസ് അയച്ചു. ഇരുകൂട്ടരും തെളിവുകള്‍ ഹാജരാക്കി. പരാതിക്കാരന്‍ ഐഇഎല്‍ടിഎസ് പരീക്ഷ എഴുതാതിരിക്കുകയും ആവശ്യമായ മാര്‍ക്കു വാങ്ങാതിരിക്കുകയും ചെയ്തയാളാണ്. ഇയാളെ വഞ്ചിക്കണമെന്നുള്ള ഉദ്ദേശത്തോടു കൂടിയാണ് രൂപ വാങ്ങിയിരുന്നതെന്ന് കമ്മിഷന്‍ കണ്ടെത്തി. ഇത്തരത്തില്‍ ഈ സ്ഥാപനത്തിനെതിരെ നിരവധി കേസ്സുകള്‍ ഉണ്ടെന്നും കോടതി കണ്ടെത്തി. തെളിവുകള്‍ പരിശോധിച്ച കമ്മിഷന്‍ 75,000 രൂപ തിരികെ നല്‍കാന്‍ ഉത്തരവിട്ടു. ഇതിന് പുറമേ നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവിനത്തില്‍ അയ്യായിരം രൂപയും ചേര്‍ത്ത് 1.05 ലക്ഷം ഡാല്‍മിയയ്ക്ക് നല്‍കാന്‍ വിധിയുണ്ടായി.

ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, മെമ്പര്‍മാരായ എന്‍. ഷാജിതാ ബീവി, നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *