റാന്നി – പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. വെച്ചൂച്ചിറ ചാത്തൻതറ ഡി.സി.എൽ പടി കരിങ്ങാമാവിൽ അരവിന്ദിന്റെ ( സുമേഷ്) ഭാര്യ ടെസി സോമന്റെ (ജെനി 29) മൃതദേഹമാണ് ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം മുങ്ങൽ വിദഗ്ധ സംഘം നടത്തിയ തെരച്ചിലിൽ കണ്ടെടുത്തത്. ഈരാറ്റുപേട്ടയിൽ നിന്നും ടീം എമർജൻസി കേരള എന്ന സംഘവും അഗ്‌നിശമന സേനയുടെ റാന്നി യൂണിറ്റും ചേർന്നാണ് തെരച്ചിലിൽ നടത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടാണ് അരുവിയിൽ ഏറ്റവും ആഴമുള്ള ഭാഗത്തായി യുവതി ചാടിയത്. അഗ്‌നിശമന സേനയും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. സമീപത്തെ പാറക്കെട്ടിൽ ഫോൺ ചെയ്തു കൊണ്ടിരുന്ന യുവതി പെട്ടെന്ന് വെള്ളച്ചാട്ടത്തിലേക്കു എടുത്തു ചാടുകയായിരുന്നു. തൊട്ടടുത്തുള്ള റിസോർട്ടിൽ നിന്നും യുവതി ഫോൺ ചെയ്യുന്നതും വെള്ളത്തിലേക്ക് ചാടുന്നതുമായ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.
വെച്ചൂച്ചിറ പൊലീസ് ഇൻസ്‌പെക്ടർ രാജഗോപാൽ, എസ്.ഐ സായി സേനൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബുധൻ രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം നാലാംമൈലിലെ വസതിയിൽ മൃതദേഹം സംസ്‌കരിക്കും.
ഏക മകൾ:അതുല്യ.


